മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ രോഹിത് ശർമയ്ക്ക് സെഞ്ചുറി. ഏകദിന ക്രിക്കറ്റില്‍ രോഹിത് ശർമയുടെ പതിനാറാം സെഞ്ചുറിയാണിത്. ക്യാപ്റ്റനായി ആദ്യത്തേതും. ക്യാപ്റ്റൻ സ്ഥാനത്ത് രോഹിതിന്റെ രണ്ടാമത്തെ മാത്രം മത്സരമാണിത്. ധരംശാലയിൽ നടന്ന ഒന്നാം ഏകദിനത്തിൽ രോഹിത് വെറും 2 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ കളി ദയനീയമായി തോൽക്കുകയും ചെയ്തു.
മൊഹാലിയിൽ പക്ഷേ രോഹിത് ശർമ ക്യാപ്റ്റന്റെ കളി തന്നെ കെട്ടഴിച്ചു. തുടക്കത്തിൽ ഫാസ്റ്റ് ബൗളർമാർക്കെതിരെ സമയം എടുത്താണ് രോഹിത് കളിച്ചത്. ശിഖർ ധവാനും പിന്നീട് ശ്രേയസ് അയ്യരും ഒരറ്റത്ത് അടിച്ചുതകര്‍ത്തപ്പോൾ രോഹിത് ക്ഷമയോടെ പിന്തുണ നല്‍കി കാത്തിരുന്നു. എന്നാലും 90ന് മേൽ സ്ട്രൈക്ക് റേറ്റോടെ സെഞ്ചുറി തികക്കാനും പിന്നീട് സ്കോർ ഉയർത്താനും രോഹിതിന് സാധിച്ചു.
കഴിഞ്ഞില്ല, ഏകദിന സെഞ്ചുറി വേട്ടയിൽ സേവാഗിനെ മറികടക്കാനും രോഹിതിന് സാധിച്ചു. 49 സെഞ്ചുറിയുമായി സച്ചിൻ നയിക്കുന്ന പട്ടികയിൽ നാലാമതാണ് രോഹിത് ഇപ്പോൾ. വിരാട് കോലി (32), സൗരവ് ഗാംഗുലി (22) എന്നിവർ മാത്രമാണ് രോഹിതിന് മുന്നിലുള്ളത്. സേവാഗിന് 15ഉം യുവരാജ് സിംഗിന് 14ഉം എം എസ് ധോണിക്ക് പത്തും സെഞ്ചുറിയാണ് ഉള്ളത്.