1998, ഇന്ത്യ 4 - 0 ന് ജയിച്ചു
1988 ഡിസംബറിലാണ് ഏകദിന പരമ്പര കളിക്കാൻ ന്യൂസിലൻഡ് ആദ്യമായി ഇന്ത്യയിലെത്തുന്നത്. പിന്നീട് ഇന്ത്യൻ കോച്ചായ ജോൺ റൈറ്റായിരുന്നു അന്ന് കീവികളുടെ ക്യാപ്റ്റൻ. കേണൽ വെംഗ്സർക്കാർ ഇന്ത്യയെയും നയിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യത്തെ നാലും ഇന്ത്യ ജയിച്ചു. ജമ്മുവിൽ നടക്കേണ്ടിയിരുന്ന അഞ്ചാം മത്സരം മുടങ്ങിപ്പോയി.
1995, ഇന്ത്യ 3 - 2ന് ജയിച്ചു
ന്യൂസിലൻഡ് ആദ്യമായി ഇന്ത്യയിലെ പരമ്പരയിൽ ഒരു ഏകദിന മത്സരം ജയിക്കുന്നത് 1995ലാണ്. ലീ ജർമനായിരുന്നു ന്യൂസിലൻഡ് ക്യാപ്റ്റൻ. സ്റ്റീഫൻ ഫ്ലമിങ് വരവറിയിച്ച പരമ്പര കൂടിയായിരുന്നു ഇത്. ആദ്യത്തെ നാല് കളികളിൽ രണ്ട് വീതം ഇരുടീമുകളും പങ്കിട്ടപ്പോൾ മുംബൈയിലെ അവസാന മത്സരം ഒരു ഫൈനലായി മാറി. കാംബ്ലിയുടെ മികവിൽ ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കി.
1999 , ഇന്ത്യ 3 - 2ന് ജയിച്ചു
ഇത്തവണ ന്യൂസിലൻഡിന്റെ ക്യാപ്റ്റനായിട്ടാണ് സ്റ്റീഫൻ ഫ്ലെമിങ് ഇന്ത്യയിലെത്തിയത്. സച്ചിനും ദ്രാവിഡും ചേർന്ന് 331 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കിയ പരമ്പര. സച്ചിൻ 186 റൺസടിച്ചതും ഈ പരമ്പരയിലായിരുന്നു. ക്രിസ് കെയ്ന്‌സും നഥാൻ ആസിലും പൊരുതിയപ്പോൾ ന്യൂസിലൻഡും വിട്ടുകൊടുത്തില്ല. ഇന്ത്യ 3 -2 ന് പരമ്പരയുമായി രക്ഷപ്പെട്ടു.
2010, ഇന്ത്യ 5 - 0
പ്രമുഖരെയെല്ലാം വിശ്രമം കൊടുത്ത് കരക്കിരുത്തി പകരക്കാരൻ ക്യാപ്റ്റൻ ഗംഭീറിനെയും വെച്ചാണ് ഇന്ത്യ പരമ്പര കളിക്കാനിറങ്ങിയത്. പക്ഷേ ഇതിന്റെ മയമൊന്നും കളിക്കളത്തിൽ കണ്ടില്ല. 5 - 0 ന് ഇന്ത്യ പരമ്പര തൂത്തുവാരിക്കളഞ്ഞു. ഇന്ത്യൻ മണ്ണിൽ കീവികളുടെ ഏറ്റവും ദയനീയമായ തോൽവി. ഇന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ആദ്യ സെഞ്ചുറി ഈ പരമ്പരയിലായിരുന്നു.
2016, ഇന്ത്യ 3 -2
കഴിഞ്ഞ വർഷം കെയ്ൻ വില്യംസന്റെ ക്യാപ്റ്റൻസിയിൽ ന്യൂസിലൻഡ് ഇന്ത്യയിൽ കളിക്കാൻ വന്നു. വലിയ പ്രതീക്ഷകളുമായിട്ടാണ് കീവി യുവനിര ഇന്ത്യയിലെത്തിയത്. ഇപ്പോഴത്തെ സ്റ്റാർ ഓൾറൗണ്ടര്‍ ഹർദീക് പാണ്ഡ്യ അരങ്ങേറ്റം കുറിച്ചത് ഈ പരമ്പരയിലാണ്. കീവിസ് കയ്യും മെയ്യും മറന്ന് പൊരുതിയെങ്കിലും ഇന്ത്യ 3 -2 ന് പരമ്പര സ്വന്തമാക്കി.