ഷാർജ: ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലും പാകിസ്താന് വിജയം. ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പകരത്തിന് പകരമായിട്ടാണ് പാകിസ്താൻ തോൽപ്പിക്കുന്നത്. അതുക്കും മേലെ എന്ന് പറഞ്ഞാലും അത്ഭുതമാകില്ല, ടെസ്റ്റിൽ രണ്ടെണ്ണം തോറ്റപ്പോൾ ഏകദിനത്തിൽ നാലെണ്ണമാണ് തോൽപ്പിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ തുടർച്ചയായ നാലാമത്തെ വിജയം. സ്കോർ ശ്രീലങ്ക 43.4 ഓവറിൽ 173 ന് ഓളൗട്ട്. പാകിസ്താൻ 39 ഓവറിൽ മൂന്ന് വിക്കറ്റിന് 177.
താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന പാകിസ്താൻ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരൻ ഇമാം ഉൾ ഹഖിനെ തുടക്കത്തിലേ നഷ്ടപ്പെട്ടു. വെറും രണ്ട് റൺസായിരുന്നു ഇമാമിന്‍റെ സംഭാവന. 17 റൺസിൽ ഫഖർ സമാനെക്കൂടി നഷ്ടമായെങ്കിലും ബാബർ അസമിന്റെയും ഷോയിബ് മാലിക്കിന്റെയും മികവിൽ പാകിസ്താൻ വിജയം പിടിച്ചു. ഇരുവരും സ്കോർ ചെയ്തത് 69 റൺസ് വീതം. ബാബർ അസമാണ് മാൻ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് സ്കോർ ബോർഡ് തുറക്കും മുമ്പേ ക്യാപ്റ്റൻ ഉപുൽ തരംഗയെ നഷ്ടപ്പെട്ടു. ഈ ക്ഷീണത്തിൽ നിന്നും ശ്രീലങ്കയ്ക്ക് കര കയറാനേ പറ്റിയില്ല. 43.4 ഓവറിൽ വെറും 173 റൺസിന് അവർ ഓളൗട്ടായി. 62 റൺസെടുത്ത തിരിമാനെയാണ് ലങ്കയുടെ ടോപ് സ്കോറർ. പാകിസ്താന് വേണ്ടി ഹസൻ അലി മൂന്നും ഷബദ് ഖാനും ഇമാദ വസിമും രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി.