പോർട്ട് ഓഫ് സ്പെയിൻ: 32 പന്തിൽ 6 ഫോറും 11 സിക്സും. യൂണിവേഴ്സൽ കിംഗ് ക്രിസ് ഗെയ്ലിനെ പോലും ഞെട്ടിച്ച് സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്നു ഓപ്പണർ എവിൻ ലെവിസ്. പക്ഷേ കീരൺ പൊള്ളാർഡ് എല്ലാം നശിപ്പിച്ചു. സ്കോർ ടൈ ആയി നിൽക്കേ പോള്ളാർഡ് ഒരു നോബോൾ എറിഞ്ഞു. അതോടെ കളിയും തീർന്നു. പുറത്താകാതെ 97 റൺസുമായി ലെവിസ് നിരാശയോടെ പുറത്തേക്ക് നടന്നു. കളി ജയിച്ചു. പക്ഷേ സെഞ്ചുറി നഷ്ടം.
കോലിയുടെ മുന്നിൽ സച്ചിൻ വെറുമൊരു ആമ, റിക്കി പോണ്ടിങ് ഒച്ച്... വിരാട് കോലി അതിവേഗം ബഹുദൂരം!!
കരീബിയൻ പ്രീമിയർ ലീഗിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ബാർബഡോസ് ട്രൈഡന്റ്സ് വെറും 128 റൺസിൽ ഒതുങ്ങി. മറുപടി ബാറ്റിങിന് ഇറങ്ങിയ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്സ് വെറും 7 ഓവറിൽ 129 റൺസെടുത്തു. അതും വിക്കറ്റ് നഷ്ടം കൂടാതെ. ക്രിസ് ഗെയ്ൽ 14 പന്തിൽ 22 റൺസെടുത്തപ്പോൾ ലെവിസ് ആണ് മാലപ്പടക്കത്തിന് തീ കൊളുത്തിയ പോലെ പൊട്ടിത്തെറിച്ചത്.
പക്ഷേ പൊള്ളാർഡ് എല്ലാം കളഞ്ഞുകുളിച്ചു. ഇതാദ്യമായിട്ടല്ല കീരൺ പൊള്ളാർഡ് ഇങ്ങനെ സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത കളി കളിക്കുന്നത്. ഐ പി എൽ 2017 സീസണിൽ മുംബൈയ്ക്ക് വേണ്ടി കളിക്കവേ പഞ്ചാബിനെതിരെ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ എത്തുന്നതിന് മുമ്പേ പൊള്ളാർഡ് തിരിച്ചോടിയത് വിവാദമായിരുന്നു. പൊള്ളാർഡിന്റെ സ്പോര്‍ട്സ്മാൻ സ്പിരിറ്റില്ലായ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ കന്ന വിമർശനമാണ് ഉയരുന്നത്.