വിശാഖപട്ടണം: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കും. ആദ്യത്തെ രണ്ട് മത്സരങ്ങളിൽ ഇന്ത്യയും ശ്രീലങ്കയും ഓരോന്ന് വീതം ജയിച്ചിട്ടുണ്ട്. ഇതോടെ മൂന്നാമത്തെ ഏകദിനം തത്വത്തിൽ ഒരു ഫൈനലായി. ഈ കളി ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30 മുതലാണ് വിശാഖപട്ടണത്ത് കളി. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം.
ധരംശാലയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയോട് 7 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. മൊഹാലിയിലെ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയെ തച്ചുതകർത്ത് ഇന്ത്യ പരമ്പരയിൽ ഒപ്പമെത്തി. ധരംശാലയിൽ കോലിയുടെ അഭാവത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര അമ്പേ തകർന്നെങ്കില്‍ മൊഹാലിയിൽ കഥ മാറി. ക്യാപ്റ്റൻ രോഹിത് ശര്‍മ ഇരട്ടസെഞ്ചുറിയോടെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യ ലങ്കയെ തോൽപ്പിച്ചത് 141 റൺസിനാണ്.
എന്ത് വില കൊടുത്തും മൂന്നാം ഏകദിനം ജയിച്ചേ പറ്റൂ എന്ന സ്ഥിതിയിലാണ് ഇന്ത്യ. ശ്രീലങ്കയെപ്പോലെ ദുർബലരായ ഒരു ടീമിനെതിരെ സ്വന്തം നാട്ടിൽ പരമ്പര നഷ്ടപ്പെടുത്തി എന്ന നാണക്കേട് ഒഴിവാക്കാൻ കൂടിയാകും ഇന്ത്യ ആഗ്രഹിക്കുന്നത്. മൊഹാലിയിൽ കളിച്ച ടീമിൽ നിന്നും വാഷിംഗ്ടൺ സുന്ദറിനെ ഒഴിവാക്കി കുൽദീപ് യാദവിനെ ഇന്ത്യ തിരിച്ചുകൊണ്ടുവരാൻ സാധ്യതയുണ്ട്. ടീമിൽ മറ്റ് മാറ്റങ്ങൾക്ക് ഇടയില്ല.