ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് (ജൂൺ 1 വ്യാഴാഴ്ച) തുടക്കമാകും. ആതിഥേയരായ ഇംഗ്ലണ്ടിന് കുഞ്ഞന്മാരായ ബംഗ്ലാദേശാണ് എതിരാളികൾ. ചാമ്പ്യൻസ് ട്രോഫി കളിക്കുന്ന എട്ട് ടീമുകളിൽ താരതമ്യേന ദുർബലരാണ് ആദ്യത്തെ എതിരാളികൾ എന്നത് ഇംഗ്ലണ്ടിന് ആശ്വാസമാകുന്ന കാര്യമാണ്. എ ഗ്രൂപ്പിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ടീമുകൾ കൂടി ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ഒപ്പം മാറ്റുരക്കുന്നുണ്ട്.
സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്കെതിരായ ഞെട്ടിപ്പിക്കുന്ന തോൽവിയെ അതിജീവിക്കലാകും ബംഗ്ലാദേശിന് മുന്നിലെ ആദ്യത്തെ ദൗത്യം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അവർക്ക് മാന്യമായ തുടക്കം കിട്ടിയിരുന്നു. എന്നാൽ അവസാന ഓവറിൽ കണ്ടമാനം റണ്‍സ് വഴങ്ങിയതും ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതും അവർക്ക് വലിയ തിരിച്ചടിയായി. ഹോം ടീമായ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയാലേ ബംഗ്ലാദേശിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
ഇത്രയും വർഷമായിട്ടും ഒരു മേജർ ടൂർണമെന്റ് ജയിച്ചിട്ടില്ല എന്ന ചീത്തപ്പേര് മാറ്റാനായിരിക്കും മറുവശത്ത് ഇംഗ്ലണ്ടിന്റെ ശ്രമം. അവസാനത്തെ എട്ടിൽ ഏഴ് ഏകദിനങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് സ്വന്തം നാട്ടിൽ ചാമ്പ്യൻസ് ട്രോഫിക്ക് ഇറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ശക്തരായ ഇംഗ്ലണ്ടിന്റെ ഇത്തവണത്തെ തുറുപ്പുചീട്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ്. കെന്നിങ്ടൺ ഓവലിൽ ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് കളി തുടങ്ങുക.