ലണ്ടൻ: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് (ജൂൺ 10 ശനിയാഴ്ച) വമ്പന്മാരുടെ പോരാട്ടം. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് ഗ്രൂപ്പ് എയിലെ അവസാനത്തെ മത്സരം. ആതിഥേയരായ ഇംഗ്ലണ്ട് രണ്ട് കളിയിൽ രണ്ട് ജയവുമായി സെമിഫൈനൽ ബർത്ത് ഉറപ്പിച്ചുകഴിഞ്ഞു. എന്നാൽ ഓസ്ട്രേലിയയുടെ കാര്യം അങ്ങനെയല്ല. അവർക്ക് ഇന്ന് ജയിച്ചേ പറ്റൂ, തോറ്റാൽ ചാമ്പ്യൻസ് ട്രോഫിക്ക് പുറത്താകും.
കീവിസിനെതിരെ ബംഗ്ലാദേശിന് അത്ഭുതജയം... സെമിഫൈനൽ പ്രതീക്ഷ സജീവം.. ഇനി ഓസ്ട്രേലിയ തോൽക്കണം!!
തുടർച്ചയായ രണ്ട് മത്സരങ്ങൾ മഴ മുടക്കിയതോടെയാണ് ഓസ്ട്രേലിയ തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ടൂർണമെന്റിന് പുറത്താകുന്നതിൻറെ വക്കിലെത്തിയത്. ന്യൂസിലൻഡിനെതിരെ ജയിക്കുമോ തോൽക്കുമോ എന്നുറപ്പില്ലാതെ പതറി നിൽക്കുമ്പോഴാണ് മഴ എത്തിയത്. എന്നാൽ ബംഗ്ലാദേശിനെതിരെ മഴ കളഞ്ഞുകുളിച്ചത് ഉറപ്പിച്ച ജയം. 20 ഓവറെങ്കിലും കളി നടന്നിരുന്നെങ്കില്‍ ഓസീസ് ജയിച്ചേനെ.
മറുവശത്ത് ഇംഗ്ലണ്ടാകട്ടെ സ്വന്തം നാട്ടിലെ ചാമ്പ്യൻസ് ട്രോഫിയിൽ തകർത്ത് കളിക്കുകയാണ്. ആദ്യകളിയിൽ ബംഗ്ലാദേശിനെയും പിന്നാലെ ന്യൂസിലാൻഡിനെയും അവർ അനായാസം തോൽപ്പിച്ചു. ജോ റൂട്ടും മോർഗനും സ്റ്റോക്സും ബട്ലറും ഹെയ്ൽസുമെല്ലാം മികച്ച ഫോമിൽ. രണ്ട് കളിയിലും ഇംഗ്ലണ്ട് 300 കടന്നിരുന്നു ജേസൺ റോയുടെ ഫോം മാത്രമാണ് അവർക്കുള്ള ഒരേയൊരു ആശങ്ക.
നിലവിൽ എ ഗ്രൂപ്പിലെ സ്ഥിതി ഇങ്ങനെയാണ്. തുടർച്ചയായ രണ്ട് വിജയങ്ങളോടെ ഗ്രൂപ്പ് എയിൽ നിന്നും ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ ഓസ്ട്രേലിയയ്ക്കും സെമി ഉറപ്പിക്കാം. ഓസ്ട്രേലിയ തോറ്റാൽ ബംഗ്ലാദേശ് സെമിയിലെത്തും. മഴമൂലം കളി മുടങ്ങിയാൽ റൺറേറ്റും ഒരു വിജയവും ബംഗ്ലാദേശിന് അനുകൂലമാകും.