ലണ്ടൻ: ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ വിരാട് കോലിക്ക് ഇന്ന് (ജൂൺ 11 ഞായറാഴ്ച) അഗ്നിപരീക്ഷ. ഏകദിന ടീമിന്റെ ക്യാപ്റ്റനായതിന് ശേഷം ആദ്യമായി ഒരു പ്രമുഖ ഐ സി സി ടൂർണമെൻറിന് എത്തിയതാണ് കോലി. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കളിയെങ്ങാൻ തോറ്റാൽ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകും എന്ന സ്ഥിതിയാണ്. ആദ്യത്തെ കളി പാകിസ്താനോട് ജയിച്ച ഇന്ത്യ രണ്ടാം കളി ശ്രീലങ്കയോട് തോറ്റതോടെയാണ് ഇന്നത്തെ കളി നിർണായകമായത്.
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഈ കളി ജയിക്കുന്ന ടീം സെമി ഫൈനലിൽ എത്തും. തോൽക്കുന്ന ടീം പുറത്താകും. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ബൗളിംഗ് നിര ദയനീയമായി പരാജയപ്പെട്ടതാണ് ഇന്ത്യയെ കുഴക്കുന്നത്. ബാറ്റിംഗിൽ ഈ പ്രശ്നമില്ല. രണ്ട് കളിയിലും ഇന്ത്യ 300 കടന്നിരുന്നു. പക്ഷേ പാകിസ്താനെതിരെ ശോഭിച്ച ബൗളിംഗ് നിര ശ്രീലങ്കയ്ക്കെതിരെ പതറി.
ഡിവില്ലിയേഴ്സ്, അംല, ഡികോക്, ഡുമിനി, മില്ലർ, ഡുപ്ലിസി എന്നിവരടങ്ങിയ ലോകോത്തര ബാറ്റിംഗ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. സ്പിന്നിനെതിരെ ദുർബലരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ഹർദീക് പാണ്ഡ്യയ്ക്ക് പകരം അശ്വിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ആദ്യ കളിയിൽ ശ്രീലങ്കയോട് വിജയിച്ച ദക്ഷിണാഫ്രിക്ക അടുത്ത കളിയിൽ പാകിസ്താനോട് തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കും നാളത്തെ മത്സരം ഡു ഓർ ഡൈ മാച്ചാണ്.