ലണ്ടന്‍: ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ നാളെ (ജൂൺ എട്ട് വ്യഴാഴ്ച) ഇന്ത്യയ്ക്ക് രണ്ടാം മത്സരം. അയൽക്കാരായ ശ്രീലങ്കയാണ് ഇന്ത്യയ്ക്ക് എതിരാളികൾ. രണ്ട് ടീമുകളുടെയും നിലവിലെ ഫോം വെച്ച് നോക്കിയാൽ ശ്രീലങ്ക ഇന്ത്യയ്ക്ക് ഒരു എതിരാളിയേ അല്ല. പാകിസ്താനെ 124 റൺസിന് തോൽപിച്ചാണ് ഇന്ത്യയുടെ വരവ്. ശ്രീലങ്കയാകട്ടെ ദക്ഷിണാഫ്രിക്കയോട് ദയനീയമായി തോറ്റു. ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും.
ഓപ്പണർമാരായ ശിഖർ ധവാനും രോഹിത് ശർമയും മുതൽ ക്യാപ്റ്റൻ വിരാട് കോലി, യുവരാജ് സിംഗ്, അവസാനമിറങ്ങിയ ഹർദീക് പാണ്ഡ്യ വരെയുളളവരുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയുടെ ആത്മവിശ്വാസത്തിന് പിന്നിൽ. ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ഭുമ്ര, രവീന്ദ്ര ജഡേജ എന്നിവരുടെ ബൗളിംഗും ഒട്ടും മോശമല്ല. ഫീൽഡിങ് മാത്രമാകും ഇന്ത്യ മെച്ചപ്പെടുത്താനാഗ്രഹിക്കുന്ന ഏക കാര്യം.
മറുവശത്ത് ശ്രീലങ്കയാകട്ടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിംഗിലും ബൗളിംഗിലും മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാൻ പറ്റാതെ പോയതിന്റെ ഇച്ഛാഭംഗത്തിലാകും. അവസാന ഓവർ പന്തെറിഞ്ഞ ബൗളർമാരും, മധ്യനിര ബാറ്റ്സ്മാൻമാരുമാണ് അവർക്ക് വിനയായത്. വ്യാഴാഴ്ച ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് കളി. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.