ബെംഗളൂരു: രാഹുല്‍ ദ്രാവിഡിന്റെ മൂത്ത മകന് സമിത് ദ്രാവിഡിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തില്‍ മല്യ അദിതി ഇന്റര്‍നാഷണല്‍ സ്കൂളിന് ജയം. അണ്ടര്‍ 12 ഗോപാലന് ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റിലായിരുന്നു 9 വയസ്സുകാരന് സമിത് ദ്രാവിഡ് അച്ഛന്റെ പേര് കാക്കുന്ന ഇന്നിംഗ്സ് കളിച്ചത്. 77 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സമിതിന്റെ മികവില്‍ മല്യ അദിതി സ്കൂള്‍ 16 ഓവറില്‍ 210 റണ്‍സെടുത്തു.
ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലായിരുന്നു ഇന്ത്യയുടെ വന്മതില് ദ്രാവിഡിന്റെ മകന് സമിത് മിന്നും പ്രകടനം പുറത്തെടുത്തത്. മറുപടിയായി ന്യൂ ഹൊറൈസണ്‍ പബ്ലിക് സ്കൂളിന് വെറും 96 റണ്‍സടിക്കാനേ കഴിഞ്ഞുള്ളൂ. സമിതിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ജോഹാന്‍ എന്ന 10 വയസ്സുകാരന് 91 റണ്‍സടിച്ച് ടോപ് സ്കോററായി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനാണ്. ദ്രാവിഡിന്റെ മക്കളായ സമിതും അന്വായും ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ രാജസ്ഥാന് റോയല്‍സിന്റെ പരിശീലനത്തിന് ഇറങ്ങി മാധ്യമശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2012 ല്‍ ദ്രാവിഡ് വിരമിക്കവേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും സമിത് തന്റെ ക്രിക്കറ്റ് മികവ് പുറത്തെടുത്തിട്ടുണ്ട്. (ഫോട്ടോ ക്രെഡിറ്റ് ഫിൽമിഫോക്സ്.കോം)