ജയിക്കുമെന്ന് തോന്നിപ്പിച്ച ശേഷം രണ്ടാമത്തെ കളിയാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ തോറ്റത്. രണ്ടാം ഏകദിനം ഏറെക്കുറെ ജയിച്ച ശേഷമാണ് ലങ്ക വിട്ടുകളഞ്ഞത്. മൂന്നാം ഏകദിനമാകട്ടെ ജയിക്കാം എന്ന അവസ്ഥയിൽ നിന്നും. വെറുതെയാണോ ശ്രീലങ്കൻ ആരാധകർ കുപ്പിയേറ് നടത്തി കളി മുടക്കിയത്. മൂന്നാം ഏകദിനം ശ്രീലങ്ക തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് കാണികൾ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിഞ്ഞത്. കളി മുടങ്ങുകയും ചെയ്തു.
കളി വീണ്ടും തുടങ്ങി ഇന്ത്യ വിജയം പൂർത്തിയാക്കുകയും ചെയ്തു. വലിയ വിവാദമില്ലാതെ സംഭവം അവസാനിച്ചെങ്കിലും ശ്രീലങ്കയുടെ മുൻ ക്യാപ്റ്റന്‍ അർജുന രണതുംഗെ പുതിയ ഒരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ഇപ്പോൾ. ശ്രീലങ്കൻ ആരാധകർ ഇന്ത്യൻ കാണികളെ പോലെ പെരുമാറരുത് എന്നാണ് രണതുംഗെ പറഞ്ഞത്. 1996 ലോകകപ്പ് സെമി ഫൈനലിൽ കൊൽക്കത്തയില്‍ വെച്ച് ആരാധകർ ഇന്ത്യ - ശ്രീലങ്ക മത്സരം മുടക്കിയിരുന്നു.
ശ്രീലങ്കക്കാർ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. കളി തോൽക്കുമ്പോൾ ഉള്ള വിഷമം മനസിലാകും. എന്നാൽ നിയന്ത്രണം വിടാൻ പാടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ പാടില്ല. നമുക്ക് ഒരു മികച്ച ചരിത്രമുണ്ട്. ഒരു സംസ്കാരമുണ്ട്. അതിനെ ഇല്ലാതാക്കുന്ന തരത്തിൽ പെരുമാറരുത് എന്ന് ആരാധകരോട് അഭ്യർഥിക്കുകയാണ്. രണതുംഗെ പറഞ്ഞു. ടെസ്റ്റ്, ഏകദിന പരമ്പരകൾ ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു.