റോഹ്തക്: കരുത്തരായ ഹരിയാനയെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കാൻ ഒരുങ്ങുകയാണ് കേരളത്തിന്റെ ചുണക്കുട്ടികൾ. ഫാസ്റ്റ് ബൗളർമാരും ബാറ്റ്സ്മാന്‍മാരും ഒന്നിച്ച് ഒത്തുപിടിച്ചാണ് കേരളത്തിന്‌റെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കുന്നത്. നോക്കൗട്ട് റൗണ്ടിൽ കടക്കാൻ വിജയം കൂടിയേ തീരു എന്ന സ്ഥിതിയിൽ ആറാമത്തെ മത്സരത്തിന് ഇറങ്ങിയ കേരളം മൂന്നാം ദിവസം തന്നെ വിജയപ്രതീക്ഷയിലാണ്.
ഹരിയാനയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 208നെതിരെ കേരളം 389 റൺസടിച്ച് ഓളൗട്ടായി. 93 റൺസടിച്ച രോഹൻ പ്രേം ആണ് കേരളത്തിന്റെ ടോപ് സ്കോറർ. ഓപ്പണറും ഓൾറൗണ്ടറുമായ ജലജ് സക്സേന 91 റൺസെടുത്തു. അഞ്ചാമനായി സ്ഥാനക്കയറ്റം കിട്ടിയ ഫാസ്റ്റ് ബൗളർ ബേസിൽ തമ്പി 75 പന്തിൽ 10 ഫോറും 1 സിക്സും പറത്തി 60 റൺസെടുത്തു. സഞ്ജു സാംസൺ 16 റൺസിന് ഔട്ടായി. ഹരിയാനയ്ക്ക് വേണ്ടി ചാഹൽ 5 വിക്കറ്റെടുത്തു.
181 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി ക്രീസിലെത്തിയ ഹരിയാനയെ മൂന്നാം ദിവസം വൈകുന്നേരം കാത്തിരുന്നത് കേരളത്തിന്റെ തീപ്പന്തുകളാണ്. വെറും 61 റൺസിനിടെ കേരളം ഹരിയാനയുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 34 ഓവറുകൾ വേണ്ടി വന്നു ഹരിയാനയ്ക്ക് ഇത്രയും റൺസടിക്കാൻ. ബേസിൽ തമ്പി ആറോവറിൽ 13ന് രണ്ടും ജലജ് സക്സേന പത്തോവറിൽ 22ന് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. തമ്പി ഒന്നാം ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 4 വിക്കറ്റെടുത്ത സന്ദീപ് വാര്യർ രണ്ടാം ഇന്നിംഗ്സിലും ഒരു വിക്കറ്റെടുത്തു.