ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് സ്ഥാനത്തേക്ക് ഒടുവില്‍ രവിശാസ്ത്രി എത്തുമ്പോള്‍ വ്യക്തമാകുന്നത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ തിരക്കഥ തന്നെ. അനില്‍ കുംബ്ലെയെ പുറത്താക്കുകയും ആ സ്ഥാനത്തേക്ക് രവിശാസ്ത്രിയെ അവരോധിക്കുകയും ചെയ്യുകയെന്ന കോലിയുടെ തന്ത്രമാണ് ഒടുവില്‍ വിജയം കണ്ടത്.
വിരേന്ദര്‍ സെവാഗും രവിശാസ്ത്രിയുമായിരുന്നു കോച്ചിന്റെ സ്ഥാനത്തേക്കുള്ള അവസാന പരിഗണനയില്‍. സച്ചന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് കോച്ചിനെ തെരഞ്ഞെടുത്തത്. സച്ചിനും ലക്ഷ്ണും രവിശാസ്ത്രിയെ പിന്തുണച്ചപ്പോള്‍ ഗാംഗുലി സെവാഗിനെ പിന്തുണച്ചു.
ഇതോടെ ക്യാപ്റ്റന്റെ അഭിപ്രായം തേടുകയായിരുന്നു. സെവാഗിനെ ഒഴിവാക്കി കോലി രവിശാസ്ത്രിയെ പിന്തുണച്ചതോടെ ശാസ്ത്രിയെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. 7 കോടിയോളം രൂപ പ്രതിഫലം ലഭിക്കുന്ന ജോലിയാണ് ഇന്ത്യന്‍ കോച്ചിന്റെ സ്ഥാനം. ആറുപേരെയാണ് അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അഭിമുഖത്തിനായി തെരഞ്ഞെടുത്തത്.
ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പായി ശാസ്ത്രി കോച്ചിങ് സ്ഥാനത്തെത്തും. അനില്‍ കുംബ്ലെയെ പുറത്താക്കിയപ്പോള്‍ തന്നെ രവിശാസ്ത്രിയെ കോച്ച് ആക്കാനുള്ള കോലിയുടെ തന്ത്രമാണിതെന്ന് ആരോപണമുണ്ടായിരുന്നു. ശാസ്ത്രി കോച്ചിന്റെ സ്ഥാനത്തെത്തുമ്പോള്‍ കോലിക്കെതിരായ ആരോപണം ശരിവെക്കുക കൂടിയാണ്.