ക്യാപ്റ്റൻ വിരാട് കോലി
ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് മറ്റേതൊരു ഫോർമാറ്റ് പോലെ ട്വന്റി 20യിലും 2017ൽ ഇന്ത്യയുടെ താരം. 10 കളികളിലെ 10 ഇന്നിങ്ങ്സുകളിലായി 299 റൺസാണ് കോലിയുടെ പേരിൽ ഈ വർഷം ഉള്ളത്. 152 സ്ട്രൈക്ക് റേറ്റ്. 37 ന് മേൽ ശരാശരി. ക്യാപ്റ്റന്‍ സൂപ്പറാ.
ഹിറ്റ്മാൻ രോഹിത് ശർമ
കോലി കഴിഞ്ഞാൽ ഹിറ്റ്മാൻ രോഹിത് ശർമയാണ് ഇന്ത്യൻ ടീമിലെ സംഭവം എന്നാണ് ആരാധകരുടെ തള്ള്. 5 കളികളിൽ ഈ വർഷം ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമയുടെ പേരിൽ ഉള്ളത് വെറും 121 റൺസാണ്. അതും ബെസ്റ്റ് സ്കോർ 80 ഉൾപ്പെടെ. ശരാശരി വെറും 20.16.
ഗബ്ബാർ ശിഖർ ധവാൻ
രോഹിത് ശർമയുടെ ഓപ്പണിങ് പാർട്ട്ണറും സ്റ്റാർ ബാറ്റ്സ്മാനുമായ ശിഖർ ധവാൻ എത്ര മത്സരം കളിച്ച് എത്ര റൺസടിച്ചു എന്ന് നോക്കൂ. രോഹിതിനെ പോലെ തന്നെ കളി ആറ്. റൺസ് 127. ശരാശരി 25. ഉയർന്ന സ്കോർ ധവാനും 80 തന്നെ. സ്ട്രൈക്ക് റേറ്റ് 138.
വെടിക്കെട്ട് ഹർദീക് പാണ്ഡ്യ
എം എസ് ധോണിയെക്കാൾ വലിയ ഫിനിഷർ എന്നൊക്കെയാണ് ഹർദീക് പാണ്ഡ്യയെ ആരാധകർ വാഴ്ത്തുന്നത്. സംഗതി നല്ലത് തന്നെ. എന്നാൽ പാണ്ഡ്യയുടെ 2017ലെ ട്വന്റി 20 സ്കോറുകളൊന്ന് നോക്കുന്നോ.. 8 കളി 7 ഇന്നിംഗ്സ്, ആകെ സ്കോർ 62. ശരാശരി 10. എന്നാൽ സ്ട്രൈക്ക് റേറ്റ് എങ്കിലും ഉണ്ടോ. അതുമില്ല. വെറും 110.
ഇനി ധോണിയെ നോക്കുന്നോ
ഇനി ഫോമില്ലാത്തവനെന്ന് എല്ലാവരും പറയുന്ന, ടീമിന് ഭാരമാകുന്ന ധോണിയുടെ പ്രകടനം നോക്കാം. വിരാട് കോലിക്ക് പിന്നിലായി ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറർ. 10 കളിയിൽ 9 ഇന്നിംഗ്സ്. 33 ശരാശരിയും 138 സ്ട്രൈക്ക് റേറ്റും. ഉയർന്ന സ്കോർ 56 - ഇതാണ് ധോണിയുടെ 2017ലെ സമ്പാദ്യം.
ഇനി ധോണിയെ പുറത്താക്കട്ടെ?
ഹർദീക് പാണ്ഡ്യ ഒഴികെ മേൽ പറഞ്ഞ എല്ലാവരും ഇന്ത്യയുടെ സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരാണ്. എന്നാൽ ധോണിയോ വിക്കറ്റ് കീപ്പർ കൂടിയാണ്. എന്നിട്ടും കോലിക്ക് തൊട്ടുപിന്നിൽ റൺസുകളും ശരാശരിയും ധോണിക്ക് ഉണ്ട്. മധ്യനിരയിൽ ധോണി കൂടി ഇല്ലാത്ത അവസ്ഥയിൽ രോഹിതിന്റെയും ധവാന്റെയും പാണ്ഡ്യയുടെയും കയ്യില്‍ ഇന്ത്യയുടെ ബാറ്റിംഗ് സുരക്ഷിതമാണോ?