ചെന്നൈ: ഇന്ത്യ - ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ഒന്നാമത്തെ മത്സരം നാളെ (സെപ്തംബർ 17 ഞായറാഴ്ച) ചെന്നൈയിൽ നടക്കും. ശ്രീലങ്കയിൽ ടെസ്റ്റ് - ഏകദിന - ട്വന്റി 20 പരമ്പരകൾ തൂത്തുവാരിയ ശേഷം ഇന്ത്യ ആദ്യമായി കളത്തിൽ ഇറങ്ങുകയാണ് ഞായറാഴ്ച. എന്നാൽ ശ്രീലങ്കയെ പോലെ ദുർബലരല്ല ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് കളി. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണ് ഉള്ളത്.
ലോകത്തെ മുൻനിര ബാറ്റ്സ്മാൻമാരായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഗ്ലെൻ മാക്സ്വെല്ലും തന്നെയാകും ഓസീസ് ബാറ്റിംഗിന് ചുക്കാൻ പിടിക്കുക. മൂന്ന് പേർക്കും ഇന്ത്യയിൽ കളിച്ച് ആവോളം പരിചയവും ഉണ്ട്. പക്ഷേ പ്രമുഖ ബൗളർമാരായ മിച്ചല് സ്റ്റാര്‍ക്കും ജോഷ് ഹേസൽവുഡും ഇല്ല എന്നത് ഓസ്ട്രേലിയന്‍ ആക്രമണത്തെ കാര്യമായി ബാധിക്കും. പാറ്റ് കുമ്മിൻസ്, കോര്ട്ർനീൽ,ജയിംസ് ഫോക്നർ എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാര്‍. ആദം സാംപ, ആഷ്തൺ അഗർ എന്നിവരാണ് സ്പിന്നർമാർ.
ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ, എം എസ് ധോണി എന്നിവരുടെ ബാറ്റിംഗ് ഫോം തന്നെ ഇന്ത്യയുടെ ശക്തി. മധ്യനിരയിൽ കെ എൽ രാഹുൽ, കേദാർ ജാദവ് എന്നിവരുടെ ഫോമില്ലായ്മ ഇന്ത്യയ്ക്ക് തലവേദനയായേക്കും. ജസ്പ്രീത് ഭുമ്ര, ഭുവനേശ്വർ കുമാർ എന്നിവർ ഫാസ്റ്റ് ബൗളിംഗിലും യുവേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ എന്നിവർ സ്പിന്നിലും ഇന്ത്യയുടെ കുന്തമുനയാകും. ശിഖർ ധവാന്റെ അഭാവത്തിൽ അജിൻക്യ രഹാനെയാകും രോഹിതിനൊപ്പം ഓപ്പണറായി എത്തുക.