കേരളം ഒരു കലക്ക് കലക്കും
സഞ്ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ തുടങ്ങി കേരള പിള്ളേർക്കൊപ്പം ഉത്തപ്പയും കൂടി ചേരുന്നതോടെ രഞ്ജിയിൽ കേരളത്തിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഓസ്‌ട്രേലിയക്കാരനായ സൂപ്പർമാൻ കോച്ച് ഡേവ് വാട്മോറാണ് കേരളത്തിന് കളി പഠിപ്പിക്കുന്നത്.
ഉത്തപ്പ കേരളത്തിലേക്ക്
കര്‍ണാടകത്തിന് വേണ്ടിയാണ് ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റില്‍ ഇത് വരെ കളിച്ചത്. ഇതാദ്യമായിട്ടാണ് ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകം വിടുന്നത്. കേരളത്തിന്റെ കോച്ച് ഡേവ് വാട്ട്‌മോറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേരള ടീമില്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖരെ ഉൾപ്പെടുന്നത്.
കഴിഞ്ഞ സീസണിൽ ഇവർ
അബ്ദുള്ള, ജലജ് സക്‌സേന, ഭവിന്‍ തക്കര്‍ എന്നിവരെയാണ് കഴിഞ്ഞ സീസണില്‍ കേരള ടീം ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ഒരാളെ വരും സീസണിലും നിലനിര്‍ത്തിയേക്കും എന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൂന്നു താരങ്ങളെയാണ് നിയമപ്രകാരം ടീമിലുള്‍പ്പെടുത്താൻ സാധിക്കുക.
പാതിമലയാളിയായ ഉത്തപ്പ
മലയാളിയായ റോസിലിനാണ് ഉത്തപ്പയുടെ അമ്മ. അച്ഛന്‍ വേണു ഉത്തപ്പ കര്‍ണാടക സ്വദേശിയാണ്. മികച്ച ഫോമില്‍ കളിക്കുന്ന ഉത്തപ്പ കേരള ടീമിലെത്തുന്നത് കേരള ക്രിക്കറ്റിന് വലിയ മെച്ചമുണ്ടാക്കും. സഞ്ജുവും സച്ചിൻ ബേബിയും ഒക്കെ അടങ്ങിയ കേരള ബാറ്റിംഗ് നിരയിൽ ഉത്തപ്പ കൂടിയായാൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.
ഇന്ത്യൻ ടീമിലെ പ്രകടനം
38 ഏകദിനങ്ങളിൽ ഉത്തപ്പ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. വലംകൈയൻ ബാറ്റ്സ്മാനും വലംകൈയൻ ഓഫ് ബ്രേക്ക് ബൗളറും വിക്കറ്റ് കീപ്പറുമാണ് 31കാരനായ ഉത്തപ്പ. ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നു. മുമ്പ് ബാംഗ്ലൂർ, മുംബൈ, പുനെ ടീമുകളിലും ഉത്തപ്പ കളിച്ചിട്ടുണ്ട്.