ഓസ്ട്രേലിയയിൽ സീരിയസ് ക്രിക്കറ്റ് കളിക്കുന്ന മലയാളികൾ ഒരു പുതിയ കാര്യമൊന്നുമല്ല. ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിലെ സ്ഥിരം സാന്നിധ്യമായ അർജുൻ നായർ, അണ്ടര്‍ 16 ടീമിലെ സൂരജ് രാജേഷ് തുടങ്ങിയവരൊക്കെ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ കൂട്ടത്തിലെ പുതിയ ആളാണ് റയാന്‍ നൈനാൻ. പുതിയ ആളെന്ന് പറയാൻ പറ്റില്ല, 2015 മുതൽ ബിഗ് ബാഷ് ടൂർണമെന്റിന്റെ ഭാഗമാണ് തിരുവനന്തപുരം സ്വദേശിയായ റയാൻ.
2008 മുതല്‍ പ്രൊഫഷണൽ ക്രിക്കറ്റിലുള്ള റയാൻ കേരളത്തിലാണ് ജനിച്ചതെങ്കിലും കളിച്ചത് കര്‍ണാടയ്ക്ക് വേണ്ടിയാണ്. രഞ്ജിയിൽ കർണാടകയ്ക്കും ഗോവയ്ക്കും വേണ്ടി കളിച്ചു. ഐ പി എല്ലിൽ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകളുടെ ഭാഗമായിരുന്നു. 2014ലാണ് പഠനാവശ്യത്തിനായി ഓസ്ട്രേലിയയിൽ എത്തിയത്. കോളജിൽ വെച്ച് തികച്ചും കാഷ്വലായ സംസാരത്തിനിടെയാണ് ക്രിക്കറ്റ് കടന്നുവന്നതും റയാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് സീരിയസായി എടുക്കുന്നതും.
ഗ്രേപ്പൻഹാൾ ക്രിക്കറ്റ് ക്ലബിന് വേണ്ടി ഇംഗ്ലീഷ് കൗണ്ടിയിലും റയാൻ കളിച്ചിട്ടുണ്ട്. 78 ശരാശരിയിൽ 545 റൺസും 18 ശരാശരിയിൽ 34 വിക്കറ്റും ഓൾറൗണ്ടർ റയാൻ പേരിലുണ്ട്. മുൻ പാക് ക്യാപ്റ്റൻ വസിം അക്രം ഈ ടീമിന്റെ ഭാഗമായിരുന്നു. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇപ്പോഴും കളിക്കുന്നു. നെതർലൻഡ്സിലെ ഹേഗ് ക്ലബിന് വേണ്ടിയും റയാൻ കളിച്ചിട്ടുണ്ട്. പ്രമുഖ ടീമിനൊപ്പം ഒരു ബിഗ് ബാഷ് ലീഗ്, പിന്നെ ഐ പി എൽ, കരീബിയൻ പ്രീമിയർ ലീഗ് - ഇങ്ങനെ പോകുന്നു റയാൻറെ സ്വപ്നങ്ങൾ.