കേരള ലിറ്റിൽ മാസ്റ്റർ
ക്രിക്കറ്റിന് ലിറ്റിൽ മാസ്റ്റർമാർ രണ്ടുപേരാണ്. ഇതിഹാസങ്ങളായ സുനിൽ ഗാവസ്കറും സച്ചിൻ തെണ്ടുൽക്കറും. കേരളം ഇത് വരെ സൃഷ്ടിച്ച ഏറ്റവും മികച്ച ബാറ്റ്സ്മാനായ സഞ്ജു സാംസണെ ലിറ്റിൽ മാസ്റ്റർ എന്ന് വിളിക്കാൻ ആരാധകർക്ക് രണ്ട് വട്ടം ആലോചിക്കേണ്ട കാര്യമില്ല. കാണാം സഞ്ജുവിന്റെ ഈ സീസണിലെ സ്വപ്നതുല്യമായ പ്രകടനം.
ധോണിക്ക് ശേഷം ആര്?
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിന്നും എം എസ് ധോണി കളി നിർത്താറായോ എന്ന ചർച്ചകള്‍ പുരോഗമിക്കുന്ന സമയമാണ് ഇത്. വൃദ്ധിമാന്‍ സാഹയെ വെല്ലുന്ന ബാറ്റ്സ്മാൻഷിപ്പാണ് സഞ്ജു ഇപ്പോൾ കാഴ്ച വെക്കുന്നത്. ഇത് സെലക്ടർമാർ കാണുമോ. ഈ ഫോമിൽ തുടർന്നാൽ ലിമിറ്റഡ് ഓവറിൽ റിഷഭ് പന്തിനെ കാതങ്ങൾ പിന്നിലാക്കുന്ന കളിയാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ടീമിൽ
എം എസ് ധോണിക്ക് വിശ്രമം കൊടുക്കാൻ സെലക്ടർമാര്‍ തയ്യാറാകുകയാണെങ്കിൽ ശ്രീലങ്കയ്ക്കെതിരെ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. നാലാം നമ്പറിൽ ഇന്ത്യയുടെ ബാറ്റിംഗ് ആവലാതികൾ പരിഹരിക്കാനും സഞ്ജുവിന് കഴിയും. ചീഫ് സെലക്ടർ എം എസ് കെ പ്രസാദിന്റെ വാക്കുകൾ ഒരു ബലമായെടുത്താൽ ലങ്കയ്ക്കെതിരായ ടീമിൽ സഞ്ജു കളിക്കും എന്ന് വിചാരിക്കാം.
സെഞ്ചുറിയുടെ പേട്ടയാണ്
രഞ്ജി ട്രോഫിയിൽ ഒരു സെഞ്ചുറി തന്നെ കേരളത്തിന് വലിയ കാര്യമായ കാലുണ്ടായിരുന്നു. അപ്പോഴാണ് സഞ്ജു സെഞ്ചുറികളും അർധസെഞ്ചുറികളുമായി കളം നിറയുന്നത്. അഞ്ച് കളിയിൽ രണ്ട് സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും സഞ്ജ ഇതിനോടകം അടിച്ചുകഴിഞ്ഞു. ബോർഡ് പ്രസിഡണ്ട് ഇലവന് വേണ്ടി ഒരു സെഞ്ചുറി വേറെ.
ബാറ്റിംഗിൽ മൂന്നാമൻ
രഞ്ജി ട്രോഫി 2017 സീസണിൽ ബാറ്റിംഗിൽ മൂന്നാമതാണ് സഞ്ജു സാംസൺ. മായങ്ക് അഗർവാളും ഹനുമ വിഹാരിയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 5 കളി, ഒമ്പത് ഇന്നിംഗ്സ്, രണ്ട് നോട്ടൗട്ട്, 561 റൺസ്. ഇതാണ് സഞ്ജുവിന്റെ സ്കോർ. ശരാശരി 62. രണ്ട് സെഞ്ചുറി. മൂന്ന് ഫിഫ്റ്റി. 70നോടടുത്ത സ്ട്രൈക്ക് റേറ്റുണ്ട് സഞ്ജുവിന്.
സിക്സറിൽ റെക്കോർഡ്
18 സിക്സറുകളാണ് സഞ്ജു സാംസൺ ഈ രഞ്ജി സീസണിൽ പറത്തിയത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സെലക്ഷൻ കിട്ടാന്‍ ഇത് സഞ്ജുവിനെ സഹായിക്കും. ഏത് ബൗളറെയും അതിർത്തിക്ക് അപ്പുറം കടത്താൻ തനിക്കാവുമെന്ന് രാജസ്ഥാൻ റോയൽസിനും ഡൽഹിക്കും വേണ്ടി കളിച്ച ഐ പി എല്‍ ഇന്നിംഗ്സുകളിലൂടെ സഞ്ജു തെളിയിച്ചതാണ്.