ദുബായ്: അച്ചടക്കലംഘനത്തിന് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്നും വിലക്കപ്പെട്ട രവീന്ദ്ര ജഡേജയ്ക്ക് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. നേരത്തെ ബംഗ്ലാദേശിന്റെ ഷക്കീബ് അൽ ഹസനെ പിന്തള്ളിയാണ് ജഡേജ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇപ്പോൾ ഷക്കീബ് അൽ ഹസൻ ജഡേജയെ പിന്നിലാക്കി ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു.
430 പോയിന്റുകളാണ് ജഡേജയ്ക്ക് ഉള്ളത്. ഷക്കീബ് അൽ ഹസനാകട്ടെ 431ഉം. ഐ സി സി തിങ്കളാഴ്ച പുറത്ത് വിട്ട ഓള്‍റൗണ്ടർമാരുടെ പട്ടികയിലാണ് ഷക്കീബ് ജഡേജയെ പിന്നിലാക്കിയത്. അച്ചടക്ക ലംഘനത്തിന് ശിക്ഷ കിട്ടിയ ജഡേജയ്ക്ക് 8 പോയിന്റുകൾ താഴേക്കിറങ്ങേണ്ടിവന്നു. ഇന്ത്യയുടെ തന്നെ രവിചന്ദ്രൻ അശ്വിനാണ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
ലോക ഒന്നാം നമ്പർ ബൗളർ എന്ന സ്ഥാനത്ത് ഏതാനും മാസങ്ങളായി തുടരുകയാണ് ജഡേജ. ഏഴ് വിക്കറ്റും 70 റൺസുമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജ നേടിയത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ 13 വിക്കറ്റുകളുമായി ഏറ്റവും മികച്ച വിക്കറ്റ് ടേക്കറും ജഡേജ തന്നെ. 85 റൺസും ജഡേജയുടെ പേരിലുണ്ട്. ബൗളിംഗ് പട്ടികയിലും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും ഒന്നാം സ്ഥാനത്ത് വരുന്ന അപൂർവ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരമാണ് ജഡേജ.