കൊളംബോ: ഒരു തരത്തിൽ നോക്കിയാൽ രവി ശാസ്ത്രി പറഞ്ഞത് സത്യമാണ്. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, അനിൽ കുംബ്ലെ, എം എസ് ധോണി തുടങ്ങിയ കൊമ്പന്മാരൊക്കെ ക്യാപ്റ്റന്മാരായിട്ടും വിരാട് കോലി വരുന്നത് വരെ കാത്തിരിക്കേണ്ടിവന്നു ഇന്ത്യയ്ക്ക് ശ്രീലങ്കയിൽ ഒരു ടെസ്റ്റ് ജയിക്കാൻ. 1993 ൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാപ്റ്റനായിരുന്ന കാലത്താണ് ഇന്ത്യ ഇതിന് മുമ്പ് ലങ്കയിൽ ഒരു ടെസ്റ്റ് ജയിച്ചത്.
ഇക്കാര്യം തന്നെയാണ് രവി ശാസ്ത്രി എടുത്ത് പറഞ്ഞത്. കഴിഞ്ഞ 20 വർഷത്തിനിടെ ഒരുപാട് വലിയ പേരുകാർ ശ്രീലങ്കയിൽ വന്ന് കളിച്ചിട്ടുണ്ട്. എന്നാൽ അവർക്കൊന്നും ഒരു ടെസ്റ്റ് പരമ്പര ജയിക്കാൻ പറ്റിയില്ല. എന്നാൽ വിരാട് കോലിയും കൂട്ടരും അത് സാധിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ രവി ശാസ്ത്രി പറഞ്ഞു. 2015ല്‍ മാത്രമല്ല, തന്റെ രണ്ടാമത്തെ ലങ്കൻ പര്യടനത്തിലും ടെസ്റ്റ് പരമ്പര വിജയം കുറിക്കാൻ ഒരുങ്ങുകയാണ് കോലി.
എന്നാൽ രസകരമായ ഒരു കാര്യം രവി ശാസ്ത്രി വിട്ടുപോയി. സനത് ജയസൂര്യ, അർജുന രണതുംഗെ, മഹേള ജയവർനെ, അട്ടപ്പട്ടു, ഡിസിൽവ, വാസ്, മുരളീധരൻ, കുമാർ സംഗക്കാര തുടങ്ങി ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാർ അണിനിരന്ന വർഷങ്ങളിലാണ് ഇന്ത്യ ലങ്കയിൽ തോറ്റുപോയത്. ഇപ്പോഴത്തെ ലങ്കൻ ടീമാകട്ടെ അന്നത്തെ ടീമുമായി താരതമ്യം ചെയ്യാൻ പോലും പറ്റില്ല. അതേസമയം ഇന്ത്യയാകട്ടെ ഫാബ് ഫോർ വിരമിച്ചിട്ടും ഒട്ടും പിന്നോട്ട് പോയിട്ടുമില്ല.