ദില്ലി: ശ്രീലങ്കയുടെ സ്പോർട്സ്മാൻ സ്പിരിറ്റ് പല കാലത്തും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കാണികളെ പോലെയല്ല ശ്രീലങ്കയുടെ കാണികളുടെ സംസ്കാരം എന്നൊക്കെ മുൻ ക്യാപ്റ്റൻ അർജുന രണതുംഗെ പരസ്യമായി പറഞ്ഞിട്ടൊക്കെയുണ്ടെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല എന്ന് കളി കാണുന്നവർക്ക് നന്നായി അറിയാം. ദില്ലിയിൽ നടന്ന ഇന്ത്യ - ശ്രീലങ്ക മൂന്നാം ടെസ്റ്റ് മത്സരം കണ്ടവർക്ക് അത് പറയാതെ തന്നെ മനസിലാകുകയും ചെയ്യും.
ശ്രീലങ്കൻ കളിക്കാർ ഫിറോസ് ഷാ കോട്ലയിൽ കാണിച്ച പല നമ്പരുരളെയും നാടകം എന്നതില്‍ കുറഞ്ഞൊരു പേരിട്ട് വിളിക്കാൻ പറ്റില്ല. അനാവശ്യമായി സമയം കളഞ്ഞ ശ്രീലങ്കൻ താരങ്ങൾ കളി വരെ നിർത്തിപ്പോകും എന്ന് തോന്നിപ്പിച്ചപ്പോഴാണ് വിരാട് കോലി ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. ഇത് മത്സരഫലത്തെ സ്വാധീനിച്ചു എന്നത് വേറെ കാര്യം. ഇതിന് ശേഷവും പലപ്പോഴും ശ്രീലങ്കൻ താരങ്ങൾ മാസ്ക് ധരിച്ചും അംപയറോട് തർക്കിച്ചും സീനുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു.
എന്നാൽ ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം കളിക്കാൻ മാത്രം ഫിറ്റല്ല ദില്ലിയിലെ കാലാവസ്ഥ എന്നതും തർക്കമില്ലാത്ത കാര്യമാണ്. ഇന്ത്യയിൽ ഇഷ്ടം പോലെ സ്റ്റേഡിയങ്ങൾ വേറെ ഉണ്ടായിരിക്കേ ദില്ലിയിൽ തന്നെ മൂന്നാം ടെസ്റ്റ് വെക്കാനുള്ള നിർബന്ധ ബുദ്ധി ആരുടേതാണ് എന്നതും പരിശോധിക്കേണ്ട കാര്യമാണ്. കളി കണ്ട കാണികൾക്കും രണ്ട് ദിവസത്തിലധികം ബാറ്റ് ചെയ്ത വിരാട് കോലിക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് ലങ്കൻ താരങ്ങൾക്ക് ഉണ്ടായിരുന്നത് എന്ന ചോദ്യം ഇപ്പോഴും ആരാധകരിൽ ബാക്കി.