ഇന്‍ഡോര്‍: 44 ഏകദിന മത്സരങ്ങളില്‍ നിന്നായി 23 ജയവും 18 തോല്‍വിയും. 2015 ല്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്തിന്റെ കണക്കുകള്‍ അത്ര മോശമൊന്നും അല്ല. വിജയശരാശരി 56ന് മുകളില്‍ ഉണ്ട്. പക്ഷേ ഓസ്‌ട്രേലിയയ്ക്ക് പുറത്ത് കളിച്ച അവസാനത്തെ 13 മത്സരങ്ങളില്‍ ഒന്ന് പോലും ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ പറ്റിയില്ല എന്നത് ഒരു ദുരന്തം തന്നെയാണ്. ഏത് അളവുകോല്‍ വെച്ച് നോക്കിയാലും ഒരു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് തീരെ ചേരാത്ത ഒന്ന്.
രോഹിത് ശർമ, പാണ്ഡ്യ, വിരാട് കോലി... ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം.. ചിത്രങ്ങളിലൂടെ!!
ജനുവരിയില്‍ പാകിസ്താനോട് സ്വന്തം നാട്ടില്‍ പരമ്പര ജയിച്ച ശേഷം കളിച്ച 17 മത്സരങ്ങളില്‍ വെറും മൂന്നെണ്ണം മാത്രമാണ് ഓസ്‌ട്രേലിയ ഈ വര്‍ഷം ജയിച്ചത്. അതും ആ മൂന്ന് വിജയങ്ങളും സ്വന്തം നാട്ടില്‍ ആയിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരായ പരമ്പരയും തോറ്റിരിക്കുന്നു. രണ്ട് മാസത്തിനകം ആഷസും രണ്ട് വര്‍ഷത്തിനകം ലോകകപ്പും എത്തി നില്‍ക്കേ ഓസ്‌ട്രേലിയ എത്രകാലം ഇതേ കളിയുമായി മുന്നോട്ട് പോകും എന്നാണ് ആരാധകരുടെ ചോദ്യം.
സ്റ്റീവ് സ്മിത്തിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. സ്മിത്തിന്റെ ബാറ്റിംഗിനെക്കുറിച്ച് ക്ലാര്‍ക്കിന് സംശയമൊന്നുമില്ല. പക്ഷേ ക്യാപ്റ്റന്‍സി തൃപ്തികരമല്ലെന്ന് ക്ലാര്‍ക്ക് പറയുന്നു. 43ന് മേല്‍ ശരാശരിയും 87ന് മേല്‍ സ്‌ട്രൈക്ക് റേറ്റുമായി 101 ഏകദിനങ്ങളില്‍ നിന്നായി 3188 റണ്‍സ് സ്മിത്തിനുണ്ട്. 8 സെഞ്ചുറിയും 17 ഫിഫ്റ്റിയും ഇതില്‍ പെടും. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാനും വിജയിപ്പിക്കാനും സ്മിത്തിന് പറ്റുന്നില്ല.