കാൺപൂർ: ജയിക്കാൻ നാലോവറിൽ മുപ്പത്തിയഞ്ച് റൺസ്. കയ്യിൽ ഇഷ്ടം പോലെ വിക്കറ്റുകൾ. ക്രീസിൽ തകർത്തടിക്കുന്ന ടോം ലാത്തവും ഹെൻറി നിക്കോൾസും. കോളിൻ ഡെ ഗ്രാൻഡ് ഹോമിനെയും സാന്ത്നറിനെയും പോലുള്ള കൂറ്റനടിക്കാർ ഇറങ്ങാനുണ്ട്. പന്തെറിയാൻ എത്തുന്നതോ എട്ടോവറിൽ 77 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാർ. അത്യപൂർവ്വമായ ഒരു ഓഫ് ഡേയായിരുന്നു ഭുവിക്ക് ഈ ഓവർ തുടങ്ങുന്നത് വരെ. എന്നാൽ ഈ ഓവർ മുതൽ ഭുവി തിരിച്ചുവന്നു. ഇന്ത്യയുടെ ഡെത്ത് ഓവർ ഫാസ്റ്റ് ബൗളിംഗ് ബ്രില്യൻസ് അതിന്റെ പരകോടിയിൽ എത്തിയ കളി. ഫലം ആറ് റൺസിന്റെ ജയം.
ഓപ്പണറായതോടെ തലവര തന്നെ മാറിയ ഹിറ്റ്മാൻ രോഹിത് ശർമ.. സെഞ്ചുറി നമ്പർ 15.. അമ്പരപ്പിക്കുന്ന കണക്കുകൾ!!
അത് വരെ കണ്ട ഭുവനേശ്വർ കുമാറായിരുന്നില്ല നാൽപ്പത്തിയേഴാം ഓവർ എറിഞ്ഞത്. ഭുവിയുടെ ട്രേഡ് മാർക്ക് സ്ലോ ബോളുകൾ. നക്ക്ൾ ബോൾ, ഹെൻറി നിക്കോൾസിന്റെ ലെഗ് സ്റ്റംപ് തെറിപ്പിച്ച യോർക്കർ. വെറും അഞ്ച് റൺസ് വഴങ്ങി ഭുവി ആ ഓവർ തീർത്തു. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ഭുമ്രയും അവസരത്തിനൊത്ത് ഉയർന്നു. ഫുൾ ലെഗ്ത് പന്തുകളായിരുന്നു ഭുമ്രയുടെ ആയുധം. നാല് റൺസ് വഴങ്ങി ലാത്തത്തിനെ ഭുമ്ര റണ്ണൗട്ടാക്കി. കീവിസിന് വേണ്ടിയിരുന്നത് രണ്ടോവറില്‍ 25. അവർക്ക് അടിക്കാൻ പറ്റിയത് 19. ഇന്ത്യ 6 റൺസിന് കളി ജയിച്ചു.
ജസ്പ്രീത് ഭുമ്രയും ഭുവനേശ്വർ കുമാറും ചേർന്നാൽ ലോകത്തെ ഏറ്റവും മികച്ച ഡെത്ത് ഓവർ ബൗളിംഗ് കോംപിനേഷൻ എന്നാണ് രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞത്. ഐ പി എല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനും മുംബൈ ഇന്ത്യൻസിനും വേണ്ടി സ്ഥിരമായി ഡെത്ത് ഓവറിൽ തിളങ്ങുന്നവരാണ് ഇരുവരും. ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലും ഈ മികവ് ആവർത്തിക്കുമ്പോൾ ലാഭം ഇന്ത്യൻ ടീമിനാണ്. ബാറ്റിംഗിൽ ധോണിയെ പോലെ ബൗളിംഗിൽ ഇന്ത്യയുടെ മാച്ച് ഫിനിഷർമാർ. ഭുവിയും ഭുമ്രയും - ഇന്ത്യയുടെ ബി കമ്പനി.