കളിക്കളത്തിലെ അഗ്രഷന് പേര് കേട്ട ക്രിക്കറ്ററാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. അഗ്രഷൻ മാത്രമല്ല പാഷനും കൂടി ചേർന്നതാണ് കോലിയുടെ കളി എന്ന് കോലിയെ പിന്തുടരുന്ന ആർക്കും മനസിലാകും. അനവസരത്തിൽ പുറത്തെടുക്കുന്ന അഗ്രഷന്റെ പേരിൽ ഒരുപാട് ചീത്തപ്പേര് കേൾക്കേണ്ടിവന്നിട്ടുള്ള കളിക്കാരനാണ് കോലി. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ കോലിയുടെ പെരുമാറ്റം പുതിയൊരു വിവാദത്തിനും ഇടവെച്ചു.
ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്ത് നിൽക്കുമ്പോഴാണ് സംഭവം ഉണ്ടായത്. ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന്റെ പന്ത് ഓപ്പണർ തരംഗ ബൗണ്ടറിയിലേക്ക് പായിക്കുന്നു. വിരാട് കോലി പന്തിന് പിന്നാലെ ഓടിയെങ്കിലും പന്ത് തടയാൻ പറ്റിയില്ല. പന്ത് ബൗണ്ടറി കടന്ന അരിശം നിലത്ത് തൊഴിച്ചുകൊണ്ടാണ് കോലി തീർത്തത്. പന്തെടുക്കാനായി കുനിഞ്ഞ ബോൾ ബോയുടെ ദേഹത്ത് കൊള്ളുമായിരുന്നു കോലിയുടെ തൊഴി എന്നാണ് വിവാദം.
വിരാട് കോലിയുടെ പണ്ടത്തെ പെരുമാറ്റം മുതൽ എടുത്ത് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വിചാരണയും തുടങ്ങി. എന്നാൽ എന്താണ് സത്യത്തില്‍ സംഭവിച്ചത് എന്ന് വീഡിയോ കണ്ടാലറിയാം. പന്ത് ബൗണ്ടറി കടന്നതിന്റെ പ്രതികരണം മാത്രമായിരുന്നു കോലി നടത്തിയത്. കോലി തൊഴിക്കുമ്പോൾ ബോൾ ബോയ് അടുത്തൊന്നും ഉണ്ടായിരുന്നുമില്ല. ബോൾ ബോയ് പന്തെടുക്കാൻ ബൗണ്ടറിക്ക് അകത്തേക്ക് വരണ്ട കാര്യമില്ല എന്നത് വേറെ കാര്യം. എന്തായാലും വീഡിയോ കണ്ടുനോക്കൂ.