കൊളംബോ: ഏകദിന ക്രിക്കറ്റിലെ സെഞ്ചുറി വേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഇനി രണ്ടാമൻ. ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങിനൊപ്പം 30 സെഞ്ചുറികളോടെയാണ് കോലി രണ്ടാമന്റെ സീറ്റിൽ ഇരിക്കുന്നത്. വൈകാതെ കോലി പോണ്ടിങിനെ മറികടക്കും എന്ന കാര്യം ഉറപ്പ്. പിന്നെ മുന്നിൽ ഒരാള്‍ മാത്രം, ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ.
വിരാട് കോലി ഈ ഫോമിൽ കളിച്ചാൽ സച്ചിന്റെ 49 സെഞ്ചുറികൾ എന്ന റെക്കോർഡ് പോലും അധികകാലം നിലനിൽക്കില്ല എന്നതാണ് സ്ഥിതി. ശ്രീലങ്കയ്ക്കെതിരായ പരമ്പര തുടങ്ങുമ്പോൾ വിരാട് കോലിയുടെ പേരിൽ 28 സെഞ്ചുറികളായിരുന്നു. സെഞ്ചുറി നേട്ടത്തിൽ സനത് ജയസൂര്യയെ മറികടന്ന കോലി അവസാന ഏകദിനത്തിൽ മുപ്പതാം സെഞ്ചുറിയടിച്ച് റിക്കി പോണ്ടിങിന് ഒപ്പവും എത്തി.
194 ഏകദിന മത്സരങ്ങൾ മാത്രമേ കോലി കളിച്ചിട്ടുള്ളൂ എന്നതാണ് രസകരമായ കാര്യം. 29 വയസ്സ് ആകുന്നതേയുള്ളൂ ഇന്ത്യൻ ക്യാപ്റ്റന്. ഏകദിനത്തിൽ 55ന് മേൽ ശരാശരിയിലാണ് കോലി ബാറ്റ് വീശുന്നത്. ഉയർന്ന സ്കോർ 183. ആകെ അടിച്ച 30 സെഞ്ചുറികളിൽ 19 എണ്ണവും രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴായിരുന്നു എന്നതാണ് കോലിയുടെ ഹൈലൈറ്റ്. നിവവിൽ കളിക്കുന്നവരിൽ എ ബി ഡിവില്ലിയേഴ്സ്, ഹാഷിം അംല എന്നിവർ മാത്രമേ സെഞ്ചുറി നേട്ടത്തിൽ കോലിയുടെ പരിസരത്തെങ്കിലും ഉള്ളൂ.