മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഓപ്പണിങ് ബാറ്റ്സ്മാൻ രോഹിത് ശർമയെയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ഭുമ്രയെയും ഒഴിവാക്കി. നിലവിൽ ഐ സി സി ചാമ്പ്യൻസ് ട്രോഫി കളിക്കുന്ന ഇന്ത്യൻ ടീമിൽ അംഗങ്ങളാണ് ഇരുവരും. ഇവർക്ക് പകരമായി വെടിക്കെട്ട് ബാറ്റ്സ്മാൻ റിഷഭ് പന്ത്, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യും കളിക്കാനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
വിശ്രമം എന്ന പേരിലാണ് രോഹിതിനെയും ഭുമ്രയെയും ഒഴിവാക്കിയിരിക്കുന്നത്. പരിക്ക് മൂലം ആറ് മാസത്തോളം ടീമിന് പുറത്തായിരുന്ന രോഹിത് ആകപ്പാടെ ചാമ്പ്യൻസ് ട്രോഫി മാത്രമേ കളിച്ചിട്ടുള്ളൂ. പരിക്ക് പൂർണമായും ഭേദമാകാത്തതും കാരണമാകാൻ സാധ്യതയുണ്ട്.രോഹിതിന്റെ സേവനം വരാൻ പോകുന്ന സീസണിൽ ആവശ്യമുള്ളത് കൊണ്ടാണ് ഈ മുൻകരുതലെന്ന് ക്യാപ്റ്റൻ കോലി പറയുന്നു. ലിമിറ്റഡ് ഓവർ സ്പെഷലിസ്റ്റാണ് വിശ്രമം അനുവദിക്കപ്പെട്ട ഭുമ്രയും എന്നതും രസകരം.
ചാമ്പ്യൻസ് ട്രോഫി കളിക്കുന്ന ടീമിൽ മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തിയിട്ടില്ല. വിരാട് കോലി തന്നെയായിരിക്കും ക്യാപ്റ്റൻ. രോഹിതിന്റെ അഭാവത്തിൽ ശിഖർ ധവാനൊപ്പം അജിന്‍ക്യ രഹാനെയോ റിഷഭ് പന്തോ ഓപ്പണറാകും. പിന്നെ വിരാട് കോലി, യുവരാജ്, ധോണി, ജാദവ്, കാർത്തിക്, ജഡേജ, അശ്വിൻ, ഷമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിങ്ങനെ പോകുന്നു ഇന്ത്യൻ ടീം. കുൽദീപും പന്തും ഇത് വരെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലോ ട്വന്റി 20യിലോ കളിച്ചിട്ടില്ല.