ലണ്ടൻ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഓസ്ട്രേലിയയോട് 8 വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ തോറ്റത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന വനിതാ താരം എന്ന റെക്കോര്‍ഡ് ക്യാപ്റ്റന്‍ മിതാലി രാജ് സ്വന്തമാക്കിയ കളിയിലാണ് ഇന്ത്യ തോറ്റത് എന്നതും ശ്രദ്ധയേം. സ്കോര്‍ ഇന്ത്യ 7 വിക്കറ്റിന് 226. ഓസ്ട്രേലിയ 45.1 ഓവറില്‍ 2 വിക്കറ്റിന് 227.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുടക്കത്തിലേ ഗ്ലാമര്‍ താരം സ്മൃതി മന്ദാനയെ നഷ്ടപ്പെട്ടു. എന്നാല്‍ സെഞ്ചുറി നേടിയ പൂനം റൗത്തും ക്യാപ്റ്റന്‍ മിതാലി രാജും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 69 റണ്‍സെടുത്ത മിതാലി ഏകദിനത്തില്‍ 6000 റണ്‍സും സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യതാരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. എന്നാല്‍ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് 7 വിക്കറ്റിന് 226 വരെ എത്താനേ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിംഗില്‍ ആദ്യ പത്തോവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യ കളി പിടിക്കും എന്ന് തോന്നിപ്പിച്ചതാണ് എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ പെറി, ലാനിങ് എന്നിവരുടെ മികവില്‍ ഓസ്ട്രേലിയ അനായാസം വിജയത്തിലെത്തി. ജയത്തോടെ ഓസ്ട്രേലിയ സെമിഫൈനലില്‍ കടന്നു. ഇന്ത്യയ്ക്കാകട്ടെ സെമി ഫൈനലില്‍ കടക്കണമെങ്കില്‍ അടുത്ത കളി ജയിച്ചേ തീരൂ എന്നതാണ് സ്ഥിതി.