ദുബായ്: ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരം പിവി സിന്ധുവിന് തോൽവി. ജപ്പാൻ താരം അകുമാന യമാഗാച്ചിയാണ് പിവി സിന്ധുവിനെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടമായ യമാഗാച്ചി തുടർച്ചയായ രണ്ടു ഗെയിമുകളും നേടിയാണ് സിന്ധുവിനെ തളച്ചത്. സ്കോർ: 15-21, 21-12, 21-19.
ഫൈനലിൽ വിജയിക്കുകയായിരുന്നെങ്കിൽ ലോക സൂപ്പർ സീരീസ് കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം പിവി സിന്ധുവിന് സ്വന്തമാകുമായിരുന്നു. പക്ഷേ, 98 മിനിറ്റ് നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ അകുമാനെ യമാഗാച്ചിക്ക് മുന്നിൽ ഇന്ത്യൻ താരത്തിന് അടിയറവ് പറയേണ്ടിവന്നു.
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സിന്ധുവിനോട് പരാജയപ്പെട്ട യമാഗാച്ചിയുടെ മധുരപ്രതികാരവുമായി മാറി ഞായറാഴ്ചയിലെ ഫൈനൽ മത്സരം. നേരത്തെ ശനിയാഴ്ച നടന്ന സെമിഫൈനലിൽ ചൈനീസ് താരം ചെൻ യുഫേയിയെ തോൽപ്പിച്ചാണ് പിവി സിന്ധു ഫൈനലിന് യോഗ്യത നേടിയത്. ലോകത്തിലെ ആദ്യ റാങ്കുകളിലുള്ള താരങ്ങൾ അണിനിരക്കുന്നതാണ് സൂപ്പർ സീരീസ് പോരാട്ടം.