ദില്ലി: ദില്ലിയിലെ കുപ്രസിദ്ധമായ വായുമലിനീകരണം ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തെയും ബാധിച്ചു. പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്ന ഫിറോഷ് ഷാ കോട്‌ലയില്‍ രണ്ടാം ദിവസം ഉച്ചയോടെ ശ്രീലങ്കന്‍ താരങ്ങള്‍ മാസ്‌ക് ധരിച്ചാണ് ഗ്രൗണ്ടിലിറങ്ങിയത്. അസ്വസ്ഥത വര്‍ധിച്ചതോടെ കളിക്കാര്‍ മൈതാനം വിടാന്‍ ഒരുങ്ങുകയും ചെയ്തു.
കളി നിര്‍ത്തിവെക്കണമെന്ന് ശ്രീലങ്കന്‍ കളിക്കാര്‍ അഭ്യര്‍ഥിച്ചെങ്കിലും അമ്പയര്‍മാര്‍ ഇത് മുഖവിലയ്‌ക്കെടുത്തില്ല. തര്‍ക്കത്തിനിടെ ഇരു ടീമുകളെ കോച്ചുമാരും ഗ്രൗണ്ടിലെത്തി അമ്പയര്‍മാരോട് സംസാരിച്ചു. പിന്നീട് കളി തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം ഇതുമൂലം കളി മുടങ്ങുകയുമുണ്ടായി.
നാല് ശ്രീലങ്കന്‍ കളിക്കാര്‍ ചുമയ്ക്കുന്നുണ്ടായിരുന്നു. ശ്വാസതടസം നേരിട്ടതായും കളിക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ കളി നിര്‍ത്തിവെച്ച് അന്തരീക്ഷം സാധാരണ നിലയിലെത്താന്‍ കാത്തിരിക്കണമെന്ന ശ്രീലങ്കന്‍ ടീമിന്റെ ആവശ്യം അമ്പയര്‍മാര്‍ തള്ളക്കളഞ്ഞു. മിക്ക കളിക്കാരും പിന്നീട് മാസ്‌ക് ധരിച്ചാണ് കളികളത്തില്‍ തുടര്‍ന്നത്.
അതേസമയം, ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ ബിസിസിഐ രംഗത്തെത്തി. ഏതാണ്ട് ഇരുപതിനായിരത്തോളം കാണികള്‍ കളികാണാനുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും അസ്വാസ്ഥ്യമുണ്ടായിട്ടില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കും യാതൊരുവിധ പരാതിയുമില്ല. ശ്രീലങ്കന്‍ കളിക്കാര്‍ എന്തിനാണ് കളി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് അറിയേണ്ടതുണ്ടെന്നും ബിസിസിഐ പ്രസ്താവനയില്‍ സൂചിപ്പിച്ചു.