കൊൽക്കത്ത: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ ഫ്രാൻസിന് വിജയം. തുടർച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാൻസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. മറ്റൊരു മത്സരത്തിൽ ദുർബലരായ ന്യൂ കാലഡോണിയ ജപ്പാനെ സമനിലയിൽ തളച്ചു.
ഒരു സമനില പോലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിക്കുമെങ്കിലും ഒരിഞ്ചു വിട്ടുകൊടുക്കാൻ ഫ്രാൻസ് തയ്യാറായിരുന്നില്ല. പ്രീക്വാർട്ടർ പ്രവേശനത്തിനായി കളത്തിലിറങ്ങിയ ഹോണ്ടുറാസ് ആദ്യ മിനിറ്റുകളിൽ തന്നെ ഫ്രാൻസിനെ പ്രതിരോധത്തിലാഴ്ത്തി. ഒൻപതാം മിനിറ്റിൽ കാർലോസ് മെജിയയിലൂടെയാണ് ഹോണ്ടുറാസ് ഫ്രാൻസിനെ ഞെട്ടിച്ചത്. പാട്രിക് പാലാഷ്യസ് നൽകിയ ക്രോസിൽ നിന്നുമാണ് കാർലോസ് മെജിയ ഫ്രാൻസിന്റെ ഗോൾവല കുലുക്കിയത്.
ഒരു ഗോളിന് മുന്നിട്ടുനിന്ന ഹോണ്ടുറാസിന് മിനിറ്റുകൾക്കകം തിരിച്ചടി കിട്ടി. 13-ാം മിനിറ്റിൽ വിൽസൺ ഇസിഡറിലൂടെയാണ് ഫ്രാൻസ് തിരിച്ചടിച്ചത്. ഒപ്പത്തിനൊപ്പം എത്തിയെങ്കിലും ഫ്രാൻസിന്റെ ആക്രമണങ്ങൾക്ക് മൂർച്ച കുറഞ്ഞില്ല. 22-ാം മിനിറ്റിൽ വീണ്ടും ഹോണ്ടുറാസിന്റെ വല കുലുങ്ങി. ഇത്തവണ അലക്സിസ് ഫ്ലിപ്സാണ് ഫ്രാൻസിന് വേണ്ടി സ്കോർ ചെയ്തത്. പിന്നീട് 63-ാം മിനിറ്റിലും ഫ്ലിപ്സ് ഫ്രാൻസിന് വേണ്ടി ഗോൾ നേടി. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ അമിനേ ഗുരിയെയുടെ വകയായിരുന്നു ഫ്രാൻസിന്റെ നാലാം ഗോൾ.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ന്യൂ കാലഡോണിയ ആശ്വാസ ജയം തേടിയാണ് ജപ്പാനെതിരെ ബൂട്ട് കെട്ടിയത്. കളിച്ച രണ്ട് മത്സരങ്ങളിലും എതിരാളികൾ ഗോൾ മഴയിൽ മുക്കിയ ന്യൂ കാലഡോണിയ തങ്ങളുടെ മൂന്നാം മത്സരത്തിൽ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ആറാം മിനിറ്റിൽ കെയ്റ്റോ നകാമുറയിലൂടെ ജപ്പാൻ ആദ്യ ഗോൾ നേടിയെങ്കിലും ന്യൂ കാലഡോണിയ പതറിയില്ല. ഇതിനിടെ ഇരുടീമുകളും ചില ആക്രമണങ്ങളും നടത്തി കളംനിറഞ്ഞ് കളിച്ചു. 82-ാം മിനിറ്റിലായിരുന്നു കാലഡോണിയയുടെ മറുപടി ഗോൾ. അതിമനോഹരമായ ഹെഡറിലൂടെ ജേക്കബ് ജെനോ പന്ത് വലയിലെത്തിച്ചപ്പോൾ ന്യൂ കാലഡോണിയക്ക് ആഹ്ലാദ നിമിഷം.