ഗുവാഹത്തി/മഡ്ഗാവ്: ഫിഫ അണ്ടർ 17 ലോകകപ്പിൽ സ്പെയിനും ഇറാനും ക്വാർട്ടറിൽ കടന്നു. വമ്പന്മാരുടെ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ക്വാർട്ടറിൽ പ്രവേശിച്ചത്. ഫ്രാന്‍സിനെ 2-1ന് തോല്‍പ്പിച്ചാണ് സ്പാനിഷ് യുവനിരയുടെ മുന്നേറ്റമെങ്കില്‍ ഇതേ സ്‌കോറിന് മെക്‌സിക്കോയുടെ വെല്ലുവിളിയാണ് ഇറാന്‍ അതിജീവിച്ചത്.
ടൂർണ്ണമെന്റ് ഫേവറിറ്റുകളായ ഫ്രാൻസും സ്പെയിനും ഗുവാഹത്തിലാണ് ഏറ്റുമുട്ടിയത്. ആദ്യ മത്സരത്തിൽ ബ്രസീലിനോട് പരാജയപ്പെട്ടതൊഴിച്ചാൽ ബാക്കി കളികളിൽ മികച്ച പ്രകടനം നടത്തിയാണ് സ്പെയിൻ പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഏറ്റവുമധികം ഗോളടിച്ചുകൂട്ടിയ ഫ്രാൻസ് ആദ്യമേ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.
കരുത്തന്മാരുടെ മത്സരത്തിൽ ഇരുടീമുകളും ആദ്യ മിനിറ്റുകളിൽ ആക്രമണങ്ങൾ നടത്തി. ഫ്രാൻസിന്റെ കുന്തമുനയായ അമിനേ ഗുരിയെയും സ്പെയിൻ സ്റ്റാർ സ്ട്രൈക്കർ ആബേൽ റൂയിസും ഗോളിമാരെ പരീക്ഷിച്ചുകൊണ്ടിരുന്നു. അമിനേ നൽകിയ പാസിൽ നിന്നും ലെന്നി പിന്ററാണ് ഫ്രാൻസിന്റെ ആദ്യഗോൾ നേടിയത്. മറുപടി ഗോളിനായി ശൗര്യം വീണ്ടെടുത്ത സ്പെയിൻ താരങ്ങൾ 43-ാം മിനിറ്റിൽ ഫ്രാൻസിനൊപ്പമെത്തി. ജുവാൻ മിറാൻഡയുടെ അതിമനോഹരമായ ഹെഡറിലൂടെയായിരുന്നു സ്പെയിനിന്റെ മറുപടി ഗോൾ.
ആദ്യ മൂന്നു മത്സരങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച ഇറാനും മെക്സിക്കോയും തമ്മിലായിരുന്നു മഡ്ഗാവിലെ മത്സരം. ലോകകപ്പ് നേടാൻ സാദ്ധ്യതയുള്ള ടീമുകളിലൊന്നായ ഇറാൻ ഇത്തവണയും പ്രതീക്ഷയ്ക്കൊത്തുയർന്നു. അഞ്ചാം മിനിറ്റിൽ മൊഹമ്മദ് ഖാദേരിയെ ബോക്സിനകത്ത് വെച്ച് വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി കിക്കിലൂടെയാണ് ഇറാൻ ആദ്യഗോൾ നേടിയത്. പെനൽറ്റി കിക്കെടുത്ത മുഹമ്മദ് ഷാരിഫി പന്ത് സുരക്ഷിതമായി മെക്സിക്കൻ വലയിലെത്തിച്ചു. പിന്നീട് പത്താം മിനിറ്റിലും ഇറാൻ മെക്സിക്കോയെ ഞെട്ടിച്ചു. അല്ലാഹയ്ർ സയേദിന്റെ വകയായിരുന്നു ഇറാന്റെ രണ്ടാം ഗോൾ. പക്ഷേ, 36-ാം മിനിറ്റിൽ മെക്സിക്കോ ഇറാന് ആദ്യ മറുപടി നൽകി. റോബർട്ടോ റോസോയുടെ വലംകാലൻ ഷോട്ട് ഇറാൻ ഗോളിയെ കാഴ്ചക്കാരനാക്കി വലയിലെത്തി. മെക്സിക്കോയുടെ ആദ്യ ഗോൾ. പിന്നീട് ഇരുടീമുകളും നിരന്തരം അക്രമിച്ചു കളിച്ചെങ്കിലും വിജയം ഇറാനൊപ്പമായിരുന്നു.