ജെനീവ: 2022ല്‍ നടക്കുന്ന ലോകകപ്പിന് ആതിഥ്യമരുളാനുള്ള അവസരം നേടിയത് ഫിഫയ്ക്ക് കൈക്കൂലിയാണെന്ന ആരോപണം ഖത്തര്‍ തള്ളി. ഖത്തറിനെ താറടിച്ചുകാണിക്കാന്‍ ചിലര്‍ നടത്തുന്ന കാംപയിന്റെ ഭാഗമാണ് പുതുതായി ഉയര്‍ന്നുവന്ന ആരോപണമെന്ന് ഖത്തര്‍ അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫതൈസ് അല്‍ മര്‍രി പറഞ്ഞു. ഖത്തറിനും അതിന്റെ നായകര്‍ക്കുമെതിരേ ഉയര്‍ന്നുവന്ന ഈ ആരോപണം തങ്ങള്‍ തള്ളിക്കളയുന്നതായും ജനീവയിലെ യു.എന്‍ കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ജൂണ്‍ അഞ്ചിന് ഖത്തറിനെതിരേ സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുന്ന പശ്ചാത്തലത്തിലാണ് അറ്റോര്‍ണി ജനറലിന്റെ വാര്‍ത്താസമ്മേളനം. ഈ രാജ്യങ്ങള്‍ ഖത്തറിനെതിരേ പണം നല്‍കിയുള്ള മാധ്യമ കാംപിയിനുകള്‍ സംഘടിപ്പിച്ചുവരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
ഫ്രഞ്ച് വെബ്‌സൈറ്റാണ് കൈക്കൂലി ആരോപണം പുറത്തുവിട്ടത്. ലോകകപ്പ് വേദിയായി ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ മുന്‍ ചെയര്‍മാന് ഗള്‍ഫ് രാജ്യത്തുനിന്ന് 22 മില്യന്‍ ഡോളര്‍ ലഭിച്ചതിനെ കുറിച്ച് എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായിരുന്നു വാര്‍ത്ത. 2015ല്‍ ആരംഭിച്ച അന്വേഷണം ഇപ്പോഴും തുടരുകയെന്നാണ് വെബ്‌സൈറ്റിന്റെ ആരോപണം. ഇത്തരമൊരു അന്വേഷണത്തെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇതുമായി ബന്ധപ്പെട്ട ഫിഫയുടെ അന്വേഷണം അവസാനിച്ചതാണെന്നും അല്‍ അര്‍രി പറഞ്ഞു. അതേസമയം എന്ത് അന്വേഷണവുമായും ഖത്തര്‍ പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. കേസുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിച്ചാല്‍ ആരുമായും സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ അത്തരമൊരു അപേക്ഷ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ഖത്തറിനെതിരേ എന്തെങ്കിലും തീരുമാനത്തിലെത്താന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് ആന്റി കറപ്ഷന്‍ വൈസ് പ്രസിഡന്റ് എഡ്വാര്‍ഡോ വെറ്റെറെ അഭിപ്രായപ്പെട്ടു. വിചാരണ നടപടികള്‍ തീരും വരെ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.