പോർട്ട് ഓഫ് സ്പെയിൻ: അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയം. മഴ തടസപ്പെടുത്തിയ മത്സരം 43 ഓവറാക്കി ചുരുക്കിയിരുന്നു. 105 റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യ ഏകദിനം മഴ കാരണം ഒഴിവാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43 ഓവറിൽ 310 റൺസ് നേടി. ധവാൻ രഹാനെ ഓപ്പണിങ് മികവ് നൽകിയ അടിത്തറയാണ് ഇന്ത്യൻ വിജയത്തിന്റെയും അടിത്തറ. നായകൻ കോഹ് ലി നൽകിയ പിന്തുണയും ഇന്ത്യൻ വിജയത്തിന്റെ അടിത്തറയ്ക്ക് ബലമേകി. ധവാനും രഹാനെയും കോഹ് ലിയും വിൻഡീസിനെ അടിച്ച് തകർത്തപ്പോൾ കുൽദീപും ഭുവനേശ്വറും എറിഞ്ഞ് തകർത്തു. ഇന്ത്യൻ സ്കോർ പിന്തുടർന്നിറങ്ങിയ വിൻഡീസിന് 205 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
104 പന്തിൽ 10 ബൗണ്ടറികളും രണ്ട് സിക്സറും ഉൾപ്പെടെ രഹാനെ നേടിയ 103 റൺസ് ഇന്ത്യൻ വിജയത്തിന് നിർണായകമായി. മാൻ ഓഫ് ദി മാച്ചും രഹാനെ തന്നെയാണ്. നായകൻ വിരാട് കോഹ് ലി 66 പന്തിൽ 87 റൺസ് എടുത്തു. ശിഖർ ധവാൻ 59 പന്തിൽ 63 റൺസും നേടി. അതേസമയം 300ാം ഏകദിനം കളിച്ച യുവരാജ് സിങിന് മത്സരത്തിൽ തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസ് മാത്രമാണ് യുവരാജ് നേടിയത്. മുൻ നായകൻ ധോനിക്ക് 13 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നു വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും വീഴ്ത്തി. 88 പന്തിൽ 81 റൺസെടുത്ത ഷാൽ ഹോപ്പാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. വിൻഡീസിനെതിരായ ഉജ്വല വിജയത്തോടെ ഇന്ത്യ ഒരു റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനങ്ങളിൽ ഏറ്റവുമധികം 300+ സ്കോർ നേടുന്ന രാജ്യമെന്ന റെക്കോർഡാണ് സ്വന്തമാക്കിയിരിക്കുന്നത്. 96 ാം 300+ സ്കോറാണ് ഇന്ത്യയുടേത്. 95 300+ നേടിയ ഓസ്ട്രേലിയയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിൽ.