പി വി സിന്ധു
പുസര്‍ല വെങ്കട്ട സിന്ധു - ഇതാണ് പി വി സിന്ധുവിന്റെ മുഴുവന്‍ പേര്. 21 വയസ്സേ ആയിട്ടുള്ളൂ സിന്ധുവിന്. അഞ്ചടി ഉയരം. തെലങ്കാനയിലെ സെക്കന്തരാബാദില്‍ ജനനം. ഇപ്പോള്‍ ഹൈദരാബാദില്‍ താമസം.
ആദ്യത്തെ വനിത
ഒളിംപിക്‌സ് ഫൈനലില്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡിന് ഉടമയാണ് പി വി സിന്ധു. ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
സ്‌പോര്‍ട്‌സ് ഫാമിലി
വോളിബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുളള രമണയാണ് സിന്ധുവിന്റെ അച്ഛന്‍. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം. സിന്ധുവിന്റെ അമ്മ പി വിജയയും വോളിബോള്‍ താരമാണ്.
വോളിബോളിലേക്കില്ല
അച്ഛനും അമ്മയും വോളിബോള്‍ താരങ്ങളായിട്ടും സിന്ധു തിരഞ്ഞെടുത്തത് ബാഡ്മിന്റണ്‍. മെഹ്ബൂബ് അലിയാണ് സിന്ധുവിന്റെ ആദ്യ പരിശീലകന്‍. ഇപ്പോള്‍ പ്രശസ്ത ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദ്. 2012 ല്‍ സിന്ധു ലോകറാങ്കിംഗില്‍ ആദ്യ 20 ല്‍ എത്തി.
കളിയിലേക്ക്
സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗില്‍ ടോപ് ടെന്നിലെത്തിയ ഇന്ത്യയടെ വനിതാ ബാഡ്മിന്‍ണ്‍ താരം. 9 ആണ് സിന്ധുവിന്റെ കരിയര്‍ ബെസ്റ്റ് റാങ്കിംഗ്. നിലവില്‍ 10. ഒളിംപിക്‌സിന് ശേഷം വരുന്ന പട്ടികയില്‍ സിന്ധു മികച്ച നേട്ടമുണ്ടാക്കും.
നേട്ടങ്ങള്‍
2013 മേയില്‍ മലേഷ്യന്‍ ഓപ്പണ്‍ കിരീടം, 2013 ഇന്ത്യന്‍ സൂപ്പര്‍ സീരീസില്‍ രണ്ടാം സ്ഥാനം, 2013 നവംബറില്‍ മകാവു ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം, ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം എന്നിങ്ങനെ പോകുന്നു കളത്തില്‍ സിന്ധുവിന്റെ നേട്ടങ്ങള്‍.
സെനയ്ക്കും മുകളില്‍
കഴിഞ്ഞ ഒളിംപിക്സില്‍ സൈന നേവാള്‍ നേടിയ വെങ്കല മെഡലായിരുന്നു ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിംപിക്സ് പ്രകടനം. അത് മറികടന്നാണ് ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു മാറിയത്.
സിന്ധു പ്രതീക്ഷ തന്നു
വനിത സിംഗിള്‍സ് ബാഡ്മിന്ററണില്‍ ലോക രണ്ടാം റാങ്കുകാരി വാങ് യിഹാനെതിരെ അട്ടിമറി വിജയത്തോടെയാണ് പി വി സിന്ധു സെമി ഫൈനലില്‍ എത്തിയത്. സെമിയില്‍ സിന്ധു തോല്‍പിച്ചത് ലോക ആറാം നമ്പര്‍ താരത്തെ.
ഒരേയൊരു കളി
സ്പെയിന്റെ കരോളിന മാരിനാണ് കലാശപ്പോരാട്ടത്തില്‍ എതിരാളി. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 6.55നാണ് ഈ മത്സരം. ഈ കളിയില്‍ ജയിച്ചാലും തോറ്റാലും സിന്ധു ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു എന്നത് വേറെ കാര്യം.
ആഘോഷത്തിൽ
പി വി സിന്ധു ഫൈനലിൽ എത്തിയ വാർത്തയറിഞ്ഞപ്പോൾ തന്നെ അച്ഛനമ്മമാർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.