കോട്ടയം: സംസ്ഥാന സ്കൂൾ കായികമേള രണ്ടു ദിനം പിന്നിട്ടപ്പോൾ എറണാകുളം മുന്നേറ്റം തുടരുന്നു. 52 ഫൈനലുകൾ പൂർത്തിയാക്കിയപ്പോൾ 136 പോയിന്റുമായാണ് എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുന്നത്.
114 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 63 പോയിന്റാണുള്ളത്. സ്കൂളുകളിൽ 51 പോയിന്റമായി കോതമംഗലം മാർബേസിലാണ് ഒന്നാം സ്ഥാനത്തുള്ളത്. 43 പോയിന്റുമായി കെഎച്ച്എസ് കുമരംപത്തൂർ രണ്ടാമതും, 33 പോയിന്റോടെ പാലക്കാട് പറളി സ്കൂൾ മൂന്നാമതുമാണ്. കായികമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച 30 ഫൈനലുകളാണ് നടക്കുന്നത്.
രാവിലെ നടന്ന നാല് ഫൈനലുകളിൽ മൂന്നിലും സ്വർണം നേടിയാണ് കോതമംഗലം മാർബേസിൽ കുതിപ്പ് നടത്തിയത്. കോതമംഗലം മാർബേസിൽ താരം അനുമോൾ തമ്പി ട്രിപ്പിൾ സ്വർണം നേടിയതാണ് മൂന്നാംദിനത്തിലെ പ്രത്യേകത. സീനിയർ പെൺകുട്ടികളുടെ 1500 മീറ്ററിലാണ് അനുമോൾ തമ്പി തന്റെ മൂന്നാമത്തെ സ്വർണം നേടിയത്. നേരത്തെ 5000 മീറ്ററിലും, 3000 മീറ്ററിലും അനുമോൾ തമ്പി സ്വർണം നേടിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന 100 മീറ്റർ ഫൈനലുകളിൽ എറണാകുളത്തിനും പാലക്കാടിനും തിരിച്ചടി നേരിട്ടെങ്കിലും മറ്റിനങ്ങളിൽ അവർ വ്യക്തമായ ആധിപത്യം നേടി. തിരുവനന്തപുരം സായിയിലെ ആൻസ്റ്റിൻ ഷാജിയാണ് ഈ വർഷത്തെ വേഗരാജാവ്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂളിലെ അപർണ റോയിയാണ് വേഗറാണി.