പാലാ: രണ്ട് ദേശീയ റെക്കോഡ് ഉൾപ്പെടെ അഞ്ച് റെക്കോഡുകൾ പിറന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യദിനം അവസാനിച്ചപ്പോൾ എറണാകുളം ജില്ല മുന്നിൽ. 50 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന എറണാകുളത്തിന് പിന്നിൽ 32 പോയിന്റോടെ പാലക്കാടാണ് രണ്ടാം സ്ഥാനത്തുള്ളത്. 27 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തും, 24 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമുണ്ട്.
സ്കൂൾ വിഭാഗത്തിൽ 23 പോയിന്റുമായി കോതമംഗലം മാർബേസിലാണ് മുന്നിട്ടു നിൽക്കുന്നത്. 17 പോയിന്റോടെ പാലക്കാട് പറളി സ്കൂൾ രണ്ടാമതും, 11 വീതം പോയിന്റുകൾ നേടി മാതിരിപ്പിള്ളി സ്കൂളും പുല്ലൂരാംപാറ സെന്റ് ജോർജ് സ്കൂളുമാണ് മൂന്നാം സ്ഥാനത്തുള്ളത്.
കായിക കേരളത്തിന്റെ ഭാവി താരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് പാലായിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായത്. ആദ്യദിനത്തിൽ 18 ഫൈനലുകളാണ് പൂർത്തിയാക്കിയത്.
3000 മീറ്റർ ഓട്ടത്തിൽ മാർബേസിലിന്റെ അനുമോൾ തമ്പിയും, 5000 മീറ്റർ ഓട്ടത്തിൽ പറളി സ്കൂളിലെ അജിത്തുമാണ് ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചത്. ദേശീയ റെക്കോഡ് മറികടന്നിന് പുറമേ മൂന്ന് മീറ്റ് റെക്കോഡുകൾക്കും പാലായിലെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചു.
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ അഭിഷേക് മാത്യു, ജാവലിൻ ത്രോയിൽ യാദവ് നരേഷ് കൃപാൽ എന്നീ മാർബേസിൽ താരങ്ങൾ മീറ്റ് റെക്കോഡ് മറികടന്നു. ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപിൽ മണീട് വിഎച്ച്എസ്എസിലെ കെഎം ശ്രീകാന്തും മീറ്റ് റെക്കോഡ് മറികടന്നു. 7.05 മീറ്റർ ചാടിയാണ് ശ്രീകാന്ത് മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്.