ബിജെപിക്ക് വന്‍ തിരിച്ചടി... കേന്ദ്രമന്ത്രി സുഷമ സ്വരാജ് 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പിൻമാറിയത് പാര്‍ട്ടിയിലെ മുതിര്‍ന്ന വനിത നേതാവ്!!
ദില്ലി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് 2019ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന തീരുമാനം ബിജെപിക്ക് ആഘാതമാകുന്നു. മധ്യപ്രദേശിലെ വിധിഷയില്‍ നിന്നും എംപിയായ സുഷമ അനാരോഗ്യം മൂലമാണ് പിന്മാറുന്നത്. തീരുമാനം പാര്‍ട്ടിക്കാണെങ്കിലും ഇത് തന്റെ തീരുമാനമെന്നാണ് സുഷമ സ്വരാജ് പറയുന്നത്.
ബിജെപിക്ക് കനത്ത പ്രഹരം
2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാര തുടര്‍ച്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും സുഷമ സ്വരാജ് മത്സരിക്കില്ലെന്നത് കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക് നല്‍കുന്നത്. പാര്‍ട്ടിയിലെ കരുത്തുറ്റ മുതിര്‍ന്ന നേതാക്കളിലൊരാളായ സുഷമ മധ്യപ്രദേശിലെ വിദിഷയില്‍ നിന്നാണ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.രണ്ടാം തവണയായിരുന്നു സുഷമ ഇവിടെ ജനവിധി തേടിയത്. നാലു ലക്ഷത്തില്‍ പരം വോട്ടിന് വിജയിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ മുതിര്‍ന്ന വനിത നേതാവിന്റെ അഭാവം ബിജെപിക്ക് വരുന്ന ലോകസഭാതിരഞ്ഞെടുപ്പില്‍ പ്രതിധ്വനിക്കും.
വിദേശകാര്യ വകുപ്പ് കൈയാളുന്ന രണ്ടാമത്തെ വനിത
സ്വതന്ത്രാനന്തര ഇന്ത്യയില്‍ വിദേശകാര്യവകുപ്പ് ലഭിച്ച രണ്ടാമത്തെ വനിതയാണ് സുഷമ സ്വരാജ്.ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായാണ് ഇത്രയും സുപ്രധാന വകുപ്പ് ഒരു വനിതയ്ക്ക ലഭിക്കുന്നത്. ഇതു തന്നെ നരേന്ദ്ര മോദി സംഘത്തില്‍ സുഷമയ്ക്കുള്ള പ്രാധാന്യം സൂചിപ്പിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാക്കാലത്താണ് സുഷമ ബിജെപിയില്‍ ചേരുന്നത്. സംസ്ഥാനരാഷ്ട്രീയത്തില്‍ സജീവമായ സുഷമ സ്വരാജ് പിന്നീട് കേന്ദ്രത്തിലും ശോഭിച്ചു.
നരേന്ദ്രമോദിയുടെ ഗുഡ് ബുക്കില്‍..
സുഷമ സ്വരാജ് നയതന്ത്രത്തിന്റെ മാനുഷികമുഖമാണെന്നാ് നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ആര്‍ക്കും എത്തിച്ചേരാന്‍ സാധിക്കുമെന്നതാണ് ഒരു പക്ഷേ സുഷമയെ ഇത്രയധികം ജനപ്രീതി നേടാന്‍ കാരണമായത്.എല്‍കെ അദ്വാനി പക്ഷക്കാരിയായ സുഷമ 2014ലെ ഇലക്ഷനില്‍ മോദിയില്‍ നിന്ന് കൃത്യമായി അകലം പാലിച്ചിരുന്നു.തന്റെ മണ്ഡലത്തിലെ പ്രചാരണത്തില്‍ മോദിയുടെ പേരു പരാമര്‍ശിക്കാതിരുന്നതും വന്‍ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നു. മോദി ഇലക്ഷന് ഫലപ്രഖ്യാപനത്തിനു മുന്നേ നടത്തിയ മീറ്റിങില്‍ സുഷമ വിട്ടു നിന്നിരുന്നു. എന്നാല്‍ സുഷമ സ്വാരാജ് നരേന്ദ്രമോദി സര്‍ക്കറിലെ ഏറ്റവും മികച്ച മന്ത്രിയാണെന്നതില്‍ സംശയമില്ല.
2 എഎം മിനിസ്റ്റര്‍....
സോഷ്യല്‍ മീഡിയയില്‍ സജീവമായ സുഷമയെ 2 എഎം മിനിസ്റ്റര്‍ എന്ന് മോദി വിളിച്ചു. ട്വിറ്ററില്‍ സജീവമായി ഇടപെടുകയും മറുപടികള്‍ നല്‍കുകയും ചെയ്ത സുഷമ സ്വരാജിന് 8.3 മില്ല്യണ്‍ ഫോളേവേഴ്സാണുള്ളത്. വിദേശകാര്യ മന്ത്രാലയത്തെ ഓഫീസിലൊതുക്കാതെ 24 മണിക്കൂറും ആശ്രയിക്കാവുന്ന ഇടമാക്കി മാറ്റിയത് സുഷമ സ്വരാജിന്റെ പ്രതിഭയാണ്.
മികച്ച ഭരണ നേട്ടങ്ങള്‍.. മാനുഷിക പരിഗണനയുടെ നയതന്ത്രങ്ങള്‍
ഇന്ത്യന്‍ പൗരത്വമുള്ള ഉസ്മ അഹമ്മദിനെ പാക്കിസ്ഥാന് പൗരനുമായുള്ള നിര്‍ബന്ധിത വിവാഹത്തില്‍ നിന്നും രക്ഷിച്ചതും ഇന്ത്യയുടെ മകളാക്കിയതും സുഷമയാണ്.7 വയസില്‍ അതിര്‍ത്തി കടന്നുപോയ ഗീത എന്ന യുവതിയെ മാതാപിതാക്കള്‍ക്ക തിരിച്ച് നല്കിയതും മാനുഷികമൂല്യമുള്ള നേതാവിനെ കാട്ടിത്തരുന്നു.അതിനാല്‍ തന്നെയാണ് സുഷമ സ്വരാജിനെ വാള് സ്റ്റ്രീട് ജേര്‍ണല്‍ ബെസ്റ്റ് ലവ്ഡ് പോളിറ്റീഷ്യന്‍ ആക്കിയത്.
അനാരോഗ്യം പിന്തിരിപ്പിക്കുന്നു
രാഷ്ട്രീയത്തില്‍ തിളങ്ങുമ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ സുഷമയെ അലട്ടിയിരുന്നു.ഡിസംബറില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് എയിംസില്‍ നിന്ന് വൃക്ക മാറ്റി വച്ചിരുന്നു.ഇതാണ് 2019ല്‍ മത്സരിക്കില്ലെന്ന് സുഷമ സ്വരാജ് തീരുമാനിക്കാന്‍ കാരണം.അന്തിമ തീരുമാനം പാര്‍ട്ടിക്കാണെങ്കിലും തന്റെ നയം സുഷമ വ്യക്തമാക്കി.66 വയസു കഴിഞ്ഞ സുഷമയ്ക്കെതിരെ വിദിഷയില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു.എംപിയെ മണ്ഡലത്തില്‍ കാണാത്തതിന്റെ പേരിലായിരുന്നു ഇത.ഇതേ കുറിച്ച് മാധ്്യമപ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് മത്സരിക്കില്ലെന്ന തീരുമാനം അറിയിച്ചത്
രാജ്യസഭയില്‍...
എന്നാല്‍ ബിജെപി വൃത്തങ്ങള്‍ സുഷമസ്വരാജിനെ രാജ്യസഭയിലെത്തിക്കാനാണ് സാധ്യത എന്ന് പറയപ്പെടുന്നു. ഇത്രയും കരുത്തുറ്റ നേതാവിനെ അങ്ങനെ എളുപ്പം വേണ്ടെന്നു വയ്ക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്ന് ചുരുക്കം.പാര്‍ട്ടി ആണ് അന്തിമ തീരുമാനം എന്ന് സുഷമ സ്വരാജ് ആവര്‍ത്തിച്ചതും കൂട്ടി വായിക്കുമ്പോള്‍ സാധ്യത തള്ളാന്‍ കഴിയില്ല.