കേരളം ഇടതുപക്ഷമാണ് ഭരിക്കുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല; സാറാ ജോസഫ്
ഷാർജ: എപ്പോഴൊക്കെ അധിനിവേശം നടക്കുന്നുവോ, യുദ്ധങ്ങൾ നടക്കുന്നുവോ, ഫാസിസം പിടിമുറുക്കുന്നുവോ, അപ്പോഴൊക്കെ അവർ എഴുത്തുകാരെയും, അവരുടെ കൃതികളെയും അതിനെതിരെ പ്രതികരിക്കുന്നവരുടെ ശബ്ദങ്ങളെയും, ചിന്തകളേയും ഭയപ്പെടുന്നു എന്ന് പ്രശസ്ത എഴുത്തുകാരി ശ്രീമതി സാറ ജോസഫ് അഭിപ്രായപ്പെട്ടു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകമെന്നും അവർ ചൂണ്ടി കാട്ടി.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി: സംഘർഷത്തിൽ ഒരു മരണം, അക്രമത്തിന് പിന്നിൽ ഫേസ്ബുക്ക് പോസ്റ്റ്!!
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ തന്റെ മകൾ സംഗീത ശ്രീനിവാസനോടൊപ്പം പങ്കെടുക്കുകയായിരുന്നു അവർ. ഫാസിസം പെരുകുന്നത് എവിടെയൊക്കെയോ ദുഷിച്ച എഴുത്തുകൾ എഴുതിവിടുന്ന എഴുത്തുകാർ ഉള്ളത് കൊണ്ടാണെന്നും, അതിനാൽ നല്ല എഴുത്തിനെ വിവേചന ബുദ്ധിയോടും ,നല്ല മനസോടുംകൂടി സ്വീകരിക്കാനുള്ള കഴിവ് വായനക്കാർ ആർജിക്കണമെന്നു അവർ അഭിപ്രായപ്പെട്ടു.
സാഹിത്യകാരന്മാർ അവരുടെ അവാർഡുകളും ,അംഗീകാരങ്ങളും തിരിച്ചു കൊടുക്കണമെന്നും, ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധനിര തീർക്കണമെന്നും അവർ സമൂഹത്തോടും ഒപ്പം സാഹിത്യ ലോകത്തോടും ആഹ്വാനം ചെയ്തു. എപ്പോഴൊക്കെ ഫാസിസം തലപൊക്കിയുട്ടുണ്ടോ അപ്പോഴൊക്കെ പ്രതിരോധനിര തീർക്കാൻ താൻ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്നും, കേരളത്തിൽ നിന്നും സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു കൊടുത്ത ഒരേ ഒരാൾ താൻ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു ഇടതു പക്ഷം സർക്കാർ ഭരിക്കുന്ന കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ തനിക്കു നിരാശയും,ദുഃഖവും ഉണ്ടെന്നും, ഫാസിസത്തോടു അത്രയേറെ സന്ധി ചേർന്ന് നിൽക്കുന്ന ഭരണമാണ് കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നതെന്നും അവർ പറഞ്ഞു അഭിപ്രായപ്പെട്ടു. ആഗോളവത്കരണത്തിന്റെ ഭാഗമായി ചെറുഭാഷകൾ നിലനില്പിനായി ശ്വാസം മുട്ടുകയാണെന്നും, ഭാഷയെ പിടിച്ചു നിർത്താൻ സമൂഹത്തിനും എഴുത്തുകാർക്കും കഴിയണമെന്നും അവർ അഭിപ്രായപ്പെട്ടു.
ഒരു ഭാഷ പഠിക്കുക എന്ന് പറഞ്ഞാൽ ഒരു സമൂഹത്തെയും, അവരുടെ സംസ്കാരത്തെയും പഠിക്കുകയെന്നതാണ്. അങ്ങനെയെങ്കിൽ നാം നമ്മളെ തന്നെയാണ് പഠിക്കുന്നത്. സ്വന്തം വേദനയിലെന്നപോലെ അന്യന്റെ വേദനയിലും വേദനിക്കാനും, കരയാനും കഴിവുള്ള വ്യക്തികളായി നമ്മുടെ കുട്ടികളെ വളർത്തണമെന്നും അതിനു ഏറ്റവും നല്ല ഉപാധി സാഹിത്യം ആണെന്നും അവർ ഓർമിപ്പിച്ചു. സ്ത്രീ പീഡനങ്ങൾക്കെതിരെ കുറ്റിചൂലെടുത്തു പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും അവർ അഭിപ്രായപ്പെട്ടു.
നിസാര കാര്യങ്ങൾക്കുപോലും ഹർത്താൽ നടത്തുന്നതിനെ അവർ ശക്തമായി എതിർത്തു. കൂലിഎഴുത്തിനു താൻ ശ്രമിച്ചിട്ടില്ലാത്തതിനാൽ അതിനെക്കുറിച്ചു ആത്മാർത്ഥമായും, ആധികാരികമായും പറയാൻ തനിക്കാവില്ല എന്ന സാറ ജോസഫിന്റെ മറുപടി സദസിൽ ചിരിപടർത്തി. എഴുത്ത് എന്ന് പറഞ്ഞാൽ തനിക്കു ഒരു രഹസ്യ പ്രക്രിയ ആണെന്നും, തന്റെ പേപ്പറും, പേനയും അത്യാവശ്യം രഹസ്യവുമുണ്ടെങ്കിൽ മാത്രമേ തനിക്കു എഴുതാൻ സാധിക്കു എന്നും അവർ വിലയിരുത്തി. വായനയുടെ ശക്തിയിലാണ് താൻ എഴുതിത്തുടങ്ങിയതെന്നും തന്റെ അമ്മ തന്നെയാണ് എഴുത്തിന് ഏറ്റവും വലിയ പ്രചോദനം എന്നും ശ്രീമതി സംഗീത ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.