ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; വനിത ഡോക്ടർക്ക് സോഷ്യൽ മീഡിയ വഴി വധഭീഷണി, ഒരാൾ ആറസ്റ്റിൽ
തിരുവനന്തപുരം: കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ രോഗി മരിക്കാനിടയായ സംഭവത്തെ തുടർന്ന് വനിതാ ഡോക്ടറെ സമൂഹ മാദ്ധ്യമങ്ങൾ വഴി വധ ഭീഷണിയും ലൈഗികാക്രമണഭീഷണിയും , അശ്ലീല പദപ്രയോഗവും നടത്തിയ പ്രതികളിൽ ഒരാളെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി സമീർ ബാബുവിനെയാണ് സൈബർ ഡോം മേധാവി കൂടിയായ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ശക്തമായ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഗുരുതരാവസ്ഥയിലെത്തിയ രോഗി മരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു കൂട്ടം ആളുകൾ ഡോക്ടറെ വഴിയിൽ തടയുകയും ആൾക്കൂട്ട വിചാരണ നടത്തുകയുമായിരുന്നു. അതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയും അതിലൂടെ വനിതാ ഡോക്ടർക്കെതിരെ വധ ഭീഷണി മുഴക്കുകയും ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ഭീഷണി മുഴക്കി ഷെയർചെയ്യുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ വനിതാ കമ്മീഷൻ, റേഞ്ച് ഐജി എന്നിവരെ നേരിൽ കണ്ടും പരാതിപ്പെട്ടു. തുടർന്ന് മുഖ്യമന്ത്രിയുടേയും ഡി.ജി.പിയുടേയും നിർദ്ദേശ പ്രകാരം സൈബർ ഡോം കേസ് ഏറ്റെടുത്തു. സൈബർ ഡോം മേധാവിയായ റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് വഴി വധ ഭീഷണി മുഴക്കിയ പ്രതിക്കെതിരെ കേസ് എടുത്ത സമാന രീതിയിൽ തന്നെയാണ് ഈ സംഭവത്തിലും കേസ് എടുത്തത്.