കരമനാറ്റിൽ ഒഴുക്കിൽപെട്ട വീട്ടമയ്ക്കായി തിരച്ചിൽ തുടരുന്നു; ആര്യനാട് ക്ഷേത്ര കടവിലാണ് കാണാതായത്...
കാട്ടാക്കട: ആര്യനാട്ട് ക്ഷേത്രത്തിൽ പോകുന്നതിനിടെ ഒഴുക്കിൽപെട്ട് കരമനയാറ്റിൽ കാണാതായ വീട്ടമ്മയെ കണ്ടെത്താനായില്ല. ആര്യനാട് ഗണപതിയാങ്കുഴി രമാനിവാസിൽ രവീന്ദ്രന്റെ ഭാര്യ രമയ്ക്കായി (55) തെരച്ചിൽ തുടരുന്നു.
ഇന്നലെ പുലർച്ചെ 5.45ന് ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിന് സമീപത്തെ പൂവണംമൂട്ട് കടവിലാണ് രമയെ കാണാതായത്. ഇന്നലെ രാവിലെ മുതൽ നാട്ടുകാരും നെടുമങ്ങാട് ഫയർഫോഴ്സും ആര്യനാട് പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. മുങ്ങൽ വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. അടിയൊഴുക്ക് ശക്തമായതിനാൽ തെരച്ചിലിനെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

നാൽപത് വർഷമായി രമ പുലർച്ചെ ക്ഷേത്രദർശനത്തിന് പോകാറുണ്ട്. പതിവ് പോലെ ക്ഷേത്ര ദർശനത്തിനാണ് ഇന്നലെ പുലർച്ചെയും വീട്ടിൽ നിന്ന് ഇറങ്ങിയത്. കരമനയാറിന്റെ കടവായ പൂവണംമൂട്ട് കടവിൽ ഇറിഗേഷൻ വിഭാഗം നിർമിച്ചിരിക്കുന്ന തടയണയിലൂടെ നടന്നാണ് ആറ് കടന്ന് ക്ഷേത്രത്തിൽ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്‌ത മഴയെത്തുടർന്ന് ആറിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. തടയണമുറിച്ചു കടക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കുള്ളതിനാൽ രമ തിരികെ മടങ്ങാൻ ശ്രമിക്കുന്നതിനിടെ തെന്നി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് കടവിലുണ്ടായിരുന്നവർ പറയുന്നത്. രാഹുൽ , രാജീവ് എന്നിവർ രമയുടെ മക്കളാണ്. ആര്യ മരുമകളും.












Click it and Unblock the Notifications