രജിസ്ട്രേഷൻ വകുപ്പിന്റെ ഡിജിറ്റൽവത്കരണത്തിന് 10 കോടി
തിരുവനന്തപുരം: ഭൂമിയുടെ ആധാരങ്ങൾ ഇ- രേഖയാക്കുന്നത് അടക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പിന്റെ ഡിജിറ്റൽവത്കരണ നടപടികൾക്ക് 10 കോടി രൂപ അനുവദിച്ചു. ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന നടപടികൾ ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റിയ ശേഷം ഇടയ്ക്കിടെയുണ്ടാകുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സെർവറുകൾ സ്ഥാപിച്ചു.
രജിസ്‌ട്രേഷൻ വകുപ്പിലെ ഓൺലൈൻ സേവനങ്ങളുടെ ഭാഗമായി മൂന്നു സെർവറുകളാണു പുതുതായി എത്തിച്ചത്. 512 ടി.ബി വീതം ശേഷിയുള്ള രണ്ടു സർവറുകളും 656 ടി.ബി ശേഷിയുള്ള ഒരു സെർവറും രജിസ്‌ട്രേഷൻ വകുപ്പിലെത്തിച്ചു. സെർവർ ശേഷി കൂട്ടാതെ ഓൺലൈൻ സംവിധാനത്തിലേക്കു കടന്നതിനാൽ ഇടയ്ക്കിടെ സൈറ്റ് ലഭിക്കാതിരിക്കുന്ന സാഹചര്യം സ്ഥിരമായതിനെ തുടർന്നായിരുന്നു നടപടി. ഇതുവഴി പോക്കുവരവ് അടക്കം ഓൺലൈൻ സംവിധാനം വഴി നടത്താൻ കഴിയാത്ത അവസ്ഥയായി. സെർവർ എത്തിക്കുന്നതിനുള്ള നടപടികൾക്കായി സർക്കാർ സ്ഥാപനമായ കെൽട്രോണിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
#ഭൂമിയുടെ ആധാരങ്ങൾ ഇ- ഫയലിലേക്കു മാറ്റുന്നത് അടക്കമുള്ള രണ്ടാംഘട്ട നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് 10 കോടി അനുവദിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ വകുപ്പിന്റെ ഡിജിറ്റൽവത്കരണ ജോലികൾ സർക്കാർ സ്ഥാപനമായ സി-ഡിറ്റിനെയാണ് ഏൽപിച്ചിട്ടുള്ളത്. ഡിജിറ്റൽവത്കരണ നടപടികൾ പൂർത്തിയാകുന്നതോടെ ആധാരങ്ങളുടെ നമ്പർ നൽകിയാൽ ഇ- ഫയൽ വഴി വായിക്കാനാകും. എന്നാൽ, ഓൺലൈനായി ഇവയുടെ പകർപ്പ് എടുക്കാൻ കഴിയില്ല. പ്രത്യേക തുകയടച്ചാൽ ആധാരങ്ങളുടെ പകർപ്പും എടുക്കാൻ കഴിയും. കൂടാതെ ലക്ഷക്കണക്കിനു വരുന്ന ആധാരങ്ങൾ ഡിജിറ്റലായി രജിസ്‌ട്രേഷൻ വകുപ്പിനു സൂക്ഷിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ സബ് രജിസ്ട്രാർ ഓഫിസുകളിൽ സൂക്ഷിച്ചിട്ടുള്ള ആധാരങ്ങളുടെ ഫോട്ടോ എടുത്താണ് ഡിജിറ്റലായി സൂക്ഷിക്കുന്നത്. സംസ്ഥാനത്തെ 10 സബ് രജിസ്ട്രാർ ഓഫിസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽവത്കരണ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഓൺലൈനായി ആധാരങ്ങൾ വായിക്കാനുള്ള സംവിധാനം ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.