പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരി അടക്കം 12 ജീവനക്കാര്‍ക്ക് കൊവിഡ്, ഭക്തർക്ക് താൽക്കാലിക വിലക്ക്
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരി ഉള്‍പ്പെടെ 12 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തരുടെ പ്രവേശനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഈ മാസം 15 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാത്തത് എന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു.
Recommended Video
അതേസമയം ക്ഷേത്രത്തിലെ നിത്യപൂജകള്‍ക്ക് മുടക്കം വരില്ല. തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തില്‍ എത്തി പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ കുറച്ച് ജീവനക്കാരെ മാത്രം നിലനിര്‍ത്തി നിത്യപൂജകള്‍ തുടരും.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,012 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 878 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 112 പേരുടെ ഉറവിടം വ്യക്തമല്ല. 15 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഏഴുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍(75), പാറശ്ശാല സ്വദേശി ചെല്ലമ്മല്‍(70), വാമനപുരം സ്വദേശിനി മഞ്ജു(29), നഗരൂര്‍ സ്വദേശിനി നുസൈഫ ബീവി(65), കീഴറൂര്‍ സ്വദേശിനി ഓമന(68), ആര്യനാട് സ്വദേശി വേലുക്കുട്ടി(68), കന്യാകുമാരി സ്വദേശി ഗുണശീലന്‍(53) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 418 പേര്‍ സ്ത്രീകളും 594 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 85 പേരും 60 വയസിനു മുകളിലുള്ള 176 പേരുമുണ്ട്. പുതുതായി 2,732 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,946 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,886 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,731 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 1,074 പേര്‍ ഇന്ന് രോഗമുക്തി നേടി.