കടലാക്രമണം രൂക്ഷം: തിരുവനന്തപുരത്ത് 120ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു, ചിറയൻകീഴ് താലൂക്കിൽ തകർന
കടലാക്രമണം രൂക്ഷം: തിരുവനന്തപുരത്ത് 120ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു, ചിറയൻകീഴ് താലൂക്കിൽ തകർന്നത് 11 വീടുകൾ!!
തിരുവന്തപുരം: കാലവർഷം കനത്തതോടെ ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. ചിറയൻകീഴ് താലൂക്കിലെ 11 വീടുകളും തിരുവനന്തപുരം താലൂക്കിൽ 3വീടുകളും ഇന്നലെ കടൽ ക്ഷോഭത്തിൽ ഭാഗികമായി തകർന്നത്. കടൽക്ഷോഭം രൂക്ഷമായ പ്രദേശത്തുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.
രാജിവെച്ചത് സഖ്യസര്‍ക്കാരിനെ പാഠം പഠിപ്പിക്കാന്‍! മടങ്ങി പോവില്ലെന്ന് ആവര്‍ത്തിച്ച് വിമതര്‍
വലിയതുറ മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമുണ്ടായ വ്യാപക കടൽക്ഷോഭത്തിൽ അഞ്ച് വീടുകളാണ് പൂർണമായും തകർന്നത്. കഴിഞ്ഞ കടൽക്ഷോഭത്തിൽ ഭാഗികമായി തകർന്നതും തീരപ്രദേശത്തോട് ചേർന്നതുമായ വീടുകളാണ് തകർന്നത്. ആർക്കും പരിക്കില്ല. പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു. പ്രദേശത്ത് രാത്രി വൈകിയും കടൽക്ഷോഭം രൂക്ഷമാണ്. കടൽക്ഷോഭം നടന്ന സ്ഥലങ്ങൾ ഇന്നലെ വി.എസ് ശിവകുമാർ എം.എൽ.എ സന്ദർശിച്ചു. പ്രദേശത്ത് ജിയോബാഗുകൾ സ്ഥാപിക്കുന്ന കോൺട്രാക്ടറെ ഇന്നലെ മത്സ്യതൊഴിലാളികൾ ഉപരോധിക്കുകയും ചെയ്തിരുന്നു. പണം കൃത്യമായി ലഭിക്കാത്തതിനാലാണ് ജിയോബാഗുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാകാത്തതെന്ന് ഇയാൾ പറഞ്ഞതായി നാട്ടുകാർ പറയുന്നു.
വലിയതുറ, കുഴിവിളാകം, കൊച്ചുതോപ്പ് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നതെന്നും നിലവിൽ ആറാം വരി, ഏഴാം വരി വീടുകളാണ് കടൽ ക്ഷോഭത്തിൽ നഷ്ടമായതെന്നും അശാസ്ത്രീയമായി ജിയോബാഗുകൾ സ്ഥാപിക്കുന്നതിന് പകരം പുലിമുട്ട് സ്ഥാപിച്ച് തീരം സംരക്ഷിക്കണമെന്നും കമ്പവല മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടോണി ഒളിവർ പറഞ്ഞു.
കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവരെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വലിയതുറ യു,.പി.എസ്, ഫിഷറീസ് സ്കൂൾ, ഹാർബർ എൻജിനീയറിംഗ് ഗോഡൗൺ, ബഡ്സ് സ്കൂൾ, സെന്റ് റോച്ച്സ് കോൺവെന്റ് എന്നിവയാണ് ദുരിതാശ്വാസ ക്യാമ്പുകൾ. കടൽ ക്ഷോഭ പ്രദേശങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ക്യാമ്പിലുള്ളവർക്ക് ആഹാരവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.