വോട്ട് ചെയ്യാൻ ബൂത്ത് അറിയണം; ഇക്കുറി തിരുവനന്തപുരം ജില്ലയിൽ 1,428 അധിക ബൂത്തുകൾ
തിരുവനന്തപുരം: ജില്ലയിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിന് 1,428 അധിക പോളിങ് ബൂത്തുകളുണ്ടാകുമെന്നും അതിനാൽ ജില്ലയിലെ എല്ലാ സമ്മതിദായകരും വോട്ടെടുപ്പിനു മുൻപ് തങ്ങളുടെ പോളിങ് ബൂത്ത് ഏതാണെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു പോളിങ് ബൂത്തിൽ 1,000 സമ്മതിദായകർക്കു മാത്രമാക്കി വോട്ടിങ് സൗകര്യം നിജപ്പെടുത്തിയ സാഹചര്യത്തിലാണു ജില്ലയിൽ 1,428 ഓക്‌സിലിയറി പോളിങ് ബൂത്തുകൾ തുറക്കേണ്ടിവന്നിട്ടുള്ളതെന്നും കളക്ടർ പറഞ്ഞു.
മുൻ തെരഞ്ഞെടുപ്പിൽ 2,736 പോളിങ് ബൂത്തുകളാണു ജില്ലയിലുണ്ടായിരുന്നത്. ഓക്‌സിലിയറി പോളിങ് ബൂത്തുകൾ കൂടി വരുന്നതോടെ ജില്ലയിലെ ആകെ പോളിങ് ബൂത്തുകളുടെ എണ്ണം 4,164 ആകും. സമ്മതിദായകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിൽ ഈ പോളിങ് ബൂത്തുകളുടെ സമീപ പ്രദേശത്തുതന്നെയാണ് ഓക്‌സിലിയറി പോളിങ് ബൂത്തുകളും തുറന്നിട്ടുള്ളത്. ഓരോ സമ്മതിദായകരുടേയും വോട്ട് ഏതു ബൂത്തിലാണെന്നതു സംബന്ധിച്ചു കൃത്യമായ രേഖകൾ തയാറാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഓൺലൈനായി ഇതു പരിശോധിക്കാം.

സമ്മതിദായകർക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികൾ തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈൽ ഫോണിൽനിന്ന് ECIPS എന്ന ഫോർമാറ്റിൽ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാൽ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും 1950 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും കളക്ടർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവര്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ടു മൂന്നുവരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ദിവസം ഡ്യൂട്ടിയുള്ള 373 പേരും വോട്ടെണ്ണല്‍ ദിവസം ഡ്യൂട്ടിയുള്ള 126 പേരുമാണ് വാക്സിനേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications