വിഴിഞ്ഞം ചൊവ്വരയിൽ നിയന്ത്രണം തെറ്റിയ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു: 15 പേർക്ക് പരിക്ക്:
കോവളം: വിഴിഞ്ഞം ചൊവ്വരയിൽ നിയന്ത്രണം തെറ്റിയ സ്‌കൂൾ ബസ് കനാലിലേക്ക് തലകീഴായ് മറിഞ്ഞു കുട്ടികളും ആയയും ഡ്രൈവറുമടക്കം 15 പേർക്ക് പരിക്കേറ്റു. സ്കൂൾ കുട്ടികളായ മിഥുൻ (11), മിഥുൽ (7), അനന്തു(10), അഞ്ജന(8), സജില (11), ഭദ്ര (8), അഞ്ജന(8), അഭിരാമി (9), തീർത്ഥ (5), മഹാദേവൻ (4), എബിൻ (8), മിഥുൻ( 7), അബിൻ (10), ബസ് ഡ്രൈവർ പെരിങ്ങമ്മല സ്വദേശി വിനീത് (38) ബസിലെ ആയ മരുതൂർകോണം സ്വദേശി ഗിരിജ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ 7 കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും ഡ്രൈവറും ആയയുമടക്കം ബാക്കി 6 കുട്ടികളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാഹുൽ ഈശ്വരിന് മാത്രമല്ല, ശശികലയ്ക്കും ഉണ്ട് പ്ലാൻ ബിയും സിയും! ശബരിമലയിൽ സംഘികൾക്ക് അടപടലം ട്രോൾ!!!
എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുൻ (11) ന് കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അപകടം കണ്ട നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ കുട്ടികളെയും ജീവനക്കാരെയും സ്വകാര്യ വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചു. മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ സ്‌കൂളിലെ എൽ .കെ.ജി മുതൽ 5-ാം ക്ലാസുവരെയുള്ള കുട്ടികളെ കയറ്റിയ മിനി ബസ് ആണ് ഇന്നലെ രാവിലെ എട്ടു മണിയോടെ അപകടത്തിൽപ്പെട്ടത്.
ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്നു പോകാൻ കഴിയുന്ന ചൊവ്വര കാവുനട റോഡിലാണ് അപകടം ഉണ്ടായത്. റോഡ് സൈഡിലെ മണ്ണ് ഇടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് തലകീഴായി ബസ് മറിയുകയായിരുന്നു. വർഷങ്ങളായി തെക്കേക്കര കനാലിനോട് ചേർന്നുള്ള ബണ്ട് റോഡിൽ സംരക്ഷണ ഭിത്തികൾ ഇല്ലായിരുന്നു. കൂടാതെ റോഡും കനാലും തിരിച്ചറിയാനാകാത്തവിധം ചെടികൾ വളർന്ന് പന്തലിച്ചിരുന്നു. ഈ കാരണങ്ങളെല്ലാമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കനാലിൽ വെള്ളമില്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. മറിഞ്ഞ ബസിനുള്ളിൽ നിന്ന് ഏറെ ശ്രമപെട്ടാണ് നാട്ടുകാർ പരിക്ക് പറ്റിയ കുട്ടികളെ രക്ഷപ്പെടുത്തിയത്. സംഭവമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് യൂണീറ്റും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.