തിരുവനന്തപുരത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ, അഞ്ഞൂറിനടുത്തെത്തി പോസിറ്റീവ് കേസുകൾ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അഞ്ഞൂറിന് അടുത്തേക്ക് എത്തിയിരിക്കുകയാണ് കൊവിഡ് പോസിറ്റീവ് കേസുകള്‍. 489 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 478 പേര്‍ക്കാണ്. 23 പേരുടെ ഉറവിടം വ്യക്തമല്ല. 310 പേര്‍ക്കാണ് കൊവിഡ് മുക്തി.
ഇന്ന് ജില്ലയില്‍ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പുറം സ്വദേശിനിയായ 32കാരിയും ശ്രീകാര്യം സ്വദേശിയായ 54കാരനുമാണ് മരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലും ജില്ലാ ജയിലിലും കൊവിഡ് വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ജില്ലാ ജയിലില്‍ 28 തടവുകാര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച ജില്ലയില്‍ പുതുതായി 880 പേര്‍ രോഗനിരീക്ഷണത്തിലായി. 1,474 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.

ജില്ലയില്‍ 19,225 പേര്‍ വീടുകളിലും 742 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 338 പേരെ പ്രവേശിപ്പിച്ചു. 373 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ 2,812 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ചൊവ്വാഴ്ച 497 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 526 പരിശോധന ഫലങ്ങള്‍ ലഭിച്ചു. 72 സ്ഥാപനങ്ങളില്‍ ആയി 742 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
കോവിഡ് രോഗപ്പകർച്ച നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മൂന്നു പ്രദേശങ്ങൾകൂടി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കിഴുവല്ലം പഞ്ചായത്തിലെ പുരവൂർ (ഒന്നാം വാർഡ്), ചെമ്മരുതി പഞ്ചായത്തിലെ താകോട്(15-ാം വാർഡ്), ഞെക്കാട്(ഏഴാം വാർഡ്) എന്നിവിടങ്ങളാണു പുതിയ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവിറക്കിയത്.
ഈ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഇളവുകളൊന്നും ബാധകമായിരിക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുപരീക്ഷകൾ നടത്താൻ പാടില്ല. ഈ പ്രദേശങ്ങളോടു ചേർന്നു കിടക്കുന്ന പഞ്ചായത്ത് വാർഡുകളും പ്രത്യേക നിരീക്ഷണത്തിലായിരിക്കും. രോഗപ്പകർച്ച നിയന്ത്രണ വിധേയമായതിനെത്തുടർന്നു കുന്നത്തുകാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 14, 19, 20 വാർഡുകളും പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്നാം വാർഡും കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവു പുറപ്പെടുവിച്ചു.


Click it and Unblock the Notifications