കൊടുവനത്തിലെ പാറക്കൂട്ടത്തിനിടയിൽ ആദിവാസി യുവാവ് അകപ്പെട്ടു; അതിസാഹസികമായി രക്ഷപെടുത്തി വനവകുപ്പ്
കാട്ടാക്കട. പരിക്കേറ്റ് കൊടുംവനത്തിലെ പാറക്കൂട്ടത്തിനുള്ളിൽ അകപ്പെട്ട ആദിവാസി യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.പേപ്പാറ സെറ്റിൽമെന്റിലെ എറമ്പിയാട് സെറ്റിൽമെന്റിലെ ഈച്ചൻ കാണി (40)നെയാണ് രക്ഷിച്ചത്.പതിനഞ്ച് ദിവസം മുൻപ് വനവിഭവങ്ങൾ ശേഖരിക്കാനാണ് ഈച്ചൻ കാണിയും സഹോദരൻ അരുവിയൻ കാണിക്കും അയൽവാസിയായ മണിയൻ കാണിക്കുമൊപ്പം കേരള തമിഴ്നാട് അതിർത്തിയിൽ ഉള്ള ക്ലാമല ഫോറസ്റ്റ് സെക്ഷന്റെ പരിധിയിൽ ഉള്ള കളക്കോട്- മുണ്ടൻ തറ ഭാഗത്ത് എത്തിയത്.
വലിയ പാറ കൂട്ടത്തിനിടയിൽ നിൽക്കുമ്പോൾ ഈച്ചൻ കാണി കാൽ വഴുതി താഴെ ഉള്ള പാറ കല്ലകൾക്ക് ഇടയിൽ വീണ് പരിക്കേറ്റു.കാൽമുട്ടിന്റെ ചിരട്ട തകർന്ന് അനങ്ങാൻ പോലും വയ്യാതെ കിടന്ന ഈച്ചൻ കാണിയെ കാട്ടുവള്ളിയും മറ്റും കെട്ടി മുകളിൽ എത്തിക്കാൻ കൂടെ ഉള്ളവർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.തുടർന്ന് സ്വന്തം ഊരിൽ എത്തി മറ്റുള്ളവരെ കൂട്ടി മടങ്ങി എത്താം എന്ന് പറഞ്ഞ് അയൽവാസി മണിയൻ കാണി മടങ്ങി.എന്നാൽ രണ്ടാഴ്ച ആയിട്ടും ഇയാൾ മടങ്ങി എത്തിയില്ല.
ഇത്രയും ദിവസം സഹോദരൻ വനത്തിൽ നിന്നും ശേഖരിച്ച കാട്ടു കിഴങ്ങുകളും വെള്ളം കുടിച്ചുമാണ് ഈച്ചൻ കാണി ജീവൻ നിലനിർത്തിയത്.രണ്ട് ദിവസം മുൻപ് ഉൾക്കാട്ടിലെ പാറ കൂട്ടത്തിനിടയിൽ അവശനിലയിൽ ഒരു യുവാവിനെ കണ്ടതായി ഉള്ള വിവരം ലഭിച്ചു.തുടർന്ന് തെരച്ചിൽ നടത്തുകയും വനത്തിനുള്ളിലെ പാറ കൂട്ടത്തിനിടയിൽ കിടന്ന ഈച്ചൻ കാണിയെ കണ്ടെത്തുകയും ചെയ്തു.
നെയ്യാറിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരും വാച്ചർമാരും അടങ്ങിയ പന്ത്രണ്ട് അംഗ സംഘം ക്ലാമലയിൽ എത്തി കാട്ടു കമ്പുകളും കാട്ടുവള്ളിയും ഉപയോഗിച്ച് സെട്രക്ച്ചർ ഉണ്ടാക്കി ഈച്ചൻ കാണിയെ അതിൽ കിടത്തി ആറ് കിലോമീറ്റർ ദൂരം കൊടുംവനത്തിലൂടെ തോളിൽ ചുമന്ന് വനത്തിന് പുറത്ത് എത്തിച്ചു.തുടർന്ന് കാൽമുട്ടിന് അടിയന്തിര ശസ്ത്രക്രിയ നടത്തി.