പുല്ലുവിള ശാന്തിഭവൻ വൃദ്ധസദനത്തിലെ അന്തേവാസികൾ കൊവിഡ് മുക്തർ, 27 രോഗികളിൽ 25 പേരും നെഗറ്റീവ്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. അതിനിടെ പുല്ലുവിള ശാന്തിഭവൻ വൃദ്ധസദനത്തിലെ അന്തേവാസികൾ കൊവിഡ് മുക്തരായത് ആശ്വാസമാകുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 27 അന്തേവാസികളിൽ 25 പേർ പൂർണമായും രോഗമുക്തി നേടി. വൃദ്ധസദനത്തിലെ അന്തേവാസികളെ വിദഗ്ധ ചികിത്സ നൽകി കോവിഡ് മുക്തരാക്കിയ ആരോഗ്യപ്രവർത്തകരെ ആരോഗ്യ മന്ത്രി കെകെ ശൈലജയും തിരുവനന്തപുരം ജില്ലയുടെ കൊവിഡ് പ്രതിരോധ ചുമതലയുളള മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിനന്ദിച്ചു.
ആശുപത്രി സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ നടന്ന പരിചരണം മാതൃകാപരമാണെന്ന് മന്ത്രിമാർ പറഞ്ഞു. കോവിഡ് മുക്തരായ ശാന്തിഭവൻ അന്തേവാസികൾക്കും മന്ത്രിമാർ ആശംസകൾ നേർന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്ന 27 പേരിൽ രണ്ടു പേർ ഇപ്പോഴും ചികിത്സയിലാണ്. ഇവരോടൊപ്പം ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് കെയർടേക്കർമാരും രോഗമുക്തി നേടിയിട്ടുണ്ട്.
രോഗമുക്തി നേടിയവരിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ള അഞ്ചുപേർ ഉണ്ടായിരുന്നു. ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്രവ പരിശോധന ക്യാമ്പ് ശാന്തിഭവൻ വൃദ്ധസദനത്തിൽ സംഘിപ്പിച്ചിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവായ ഇവരെ ജൂലൈ 1നാണ് ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ജില്ലയിലെ വൃദ്ധസദനങ്ങളിൽ കോവിഡ് രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക കരുതൽ നൽകുന്നതിനായി പരിരക്ഷ എന്ന പേരിൽ (റിവേഴ്സ് ക്വാററൈൻ) ബോധവത്കരണം ജില്ലയിലുടനീളം നടത്തുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ കെ.എസ്.ഷിനു അറിയിച്ചു. അതിനിടെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയര്‍ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ എല്ലാവര്ക്കും കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിലെ 619 വൃദ്ധസദനങ്ങളിലുള്ള ഏകദേശം 21,000ഓളം വരുന്ന എല്ലാ വയോജനങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.
ആരോഗ്യ വകുപ്പും എന്‍എച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷന്‍പ്ലാന്‍ ആരോഗ്യ വകുപ്പ് എന്‍.സി.ഡി. ഡിവിഷന് തയ്യാറാക്കി. കോവിഡ് പരിശോധന നടത്തുമ്പോള്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി.എഫ്.എല്‍.ടി.സി. ആക്കുന്നതാണ്. ഒന്നോ രണ്ടോ കേസുകള്‍ മാത്രമുണ്ടെങ്കില്‍ അവരെ തൊട്ടടുത്തുള്ള സി.എഫ്.എല്‍.ടി.സി.യിലേക്ക് മാറ്റും. സംസ്ഥാനത്തെ വയോജന സംരക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കുന്ന വയോജനങ്ങളുടെ നിലവിലെ സ്ഥിതി ആരോഗ്യ, സാമൂഹ്യനീതി, വനിത ശിശുവികനം, കുടുംബശ്രീ എന്നീ വകുപ്പുകളുടെ ഉത്തതതലയോഗം വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്.