വിമാനത്താവളത്തിൽ അഞ്ച് കിലോ സ്വർണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിദേശത്ത് നിന്നും കടത്താൻ ശ്രമിച്ച അഞ്ച് കിലോ സ്വർണം എയർ കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ 3.30ന് ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സിന്റെ ഇ.കെ522-ാം നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്ന തിരുവനന്തപുരം കണിയാപുരം സ്വദേശി ഇബ്രാഹിം കുട്ടി അഷ്റഫിന്റെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്.ഇതിന് ഇന്ത്യൻ മാർക്കറ്റിൽ ഒരു കോടി 60 ലക്ഷം രൂപയോളം വിലവരും. ഇയാൾ ധരിച്ചിരുന്ന പാന്റ്സിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക അറകൾ ഉണ്ടാക്കി അതിനുള്ളിൽ 116.6ഗ്രാം വീതം തൂക്കം വരുന്ന 44 സ്വർണബിസ്ക്കറ്റുകളാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
എമിഗ്രഷൻ പരിശോധനകൾ കഴിഞ്ഞ് കസ്റ്റംസിന്റെ മെറ്റൽ ഡിറ്റക്ടർ ഡോറിലൂടെ പുറത്തേക്ക് ഇറങ്ങുന്നതിനിടെ മെറ്റൽ ഡിറ്റക്ടറിൽ ബീപ്പ് ശബ്ദം ഉയർന്നു. ഇതേ തുടർന്ന് പാന്റ്സിന്റെ ബെൽറ്റ് അഴിച്ച് വീണ്ടും മെറ്റൽ ഡിറ്റക്ടറിലൂടെ കടക്കാൻ കസ്റ്റംസ് അധികൃതർ അവശ്യപെട്ടു. ബിസിനിസ് ക്ളാസ് ടിക്കറ്റിൽ എത്തിയ ബിസിനസ് കാരനാണെന്നും തന്നെ മോശപ്പെടുത്തുന്ന രീതിയിൽ ഉള്ള പരിശോധനകൾക്ക് നിൽക്കാൻ തയ്യാറല്ലന്നും കസ്റ്റംസ് അധികൃതരോട് ഇയാൾ തർക്കിച്ചു. ചെറിയ രീതിയിൽ ബഹളം വയ്ക്കുകയും ചെയ്തു.
സംഭവം അറിഞ്ഞ് കസ്റ്റംസ് ഉന്നതർ എത്തി വീണ്ടം മെറ്റൽ ഡിറ്റക്ടർ ഡോറിലൂടെ പുറത്തേക്ക് കടക്കാൻ അവശ്യപെട്ടു.അങ്ങനെ ചെയ്തപ്പോൾ പിന്നെയും ബീപ്പ് ശബ്ദം ഉയർന്നു.ഇതോടെ കസ്റ്റംസ് ഇയാളെ പ്രത്യേക മുറിയിൽ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയതിനെ തുടർന്നാണ് 5181 ഗ്രം തുക്കം വരുന്ന 44 സ്വർണ്ണ ബിസ്ക്കറ്റുകൾ കണ്ടത്തെിയത്.തിരുവനന്തപുരം വിമാനത്താവളത്തിലെ എയർകസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ജെ.ദാസിന്റെ നേത്യത്വത്തിൽ സൂപ്രണ്ടുമാരായ ജയരാജ്,സോനുകുമാർ,റിയാസ്അഹമ്മദ്,ഇൻസ്പേക്ടർമാരായ സുനിൽനഗർ,നീരേഷ് വിക്ര,സിയാദ് എന്നീവരടങ്ങുന്ന സംഘമാണ് ഇയാളെ പിടിക്കൂടിയത്.