അഭയ കേസ് പ്രതികൾ ഹൈക്കോടതിയിലേക്ക്: രാജുവിന്റെ മൊഴി വിശ്വസനീയമല്ല, വിചാരണവും ശിക്ഷയും നിയമപരമല്ലെന്നും വാദം
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിലെ ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയുമാണ് സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. കേസിലെ മുഖ്യസാക്ഷി രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും കേസിലെ വിചാരണയും ശിക്ഷയും നിമയപരമല്ലെന്നും പ്രതികൾ അപ്പീലിൽ വാദിക്കുന്നു.
അഭയ കേസിൽ ഫാ. തോമസ് കോട്ടൂരിന് പ്രത്യേക സിബിഐ കോടതി ഇരട്ട ജീവപര്യന്തം തടവുശിക്ഷയും പിഴയും സെഫിക്ക് ജീവപര്യന്തവുമാണ് വിധിച്ചിരുന്നത്. 1992 മാർച്ച് 27ന് കോട്ടയത്തെ പയസ് ടെൻത് മഠത്തിൽ വെച്ച് സി. അഭയ മരിച്ച സംഭവം കൊലപാതകമാണെന്നും കേസിൽ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സി. സെഫി എന്നിവരാണ് ഉത്തരവാദികളെന്നുമാണ് പ്രത്യേക സിബിഐ കോടതിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് 28 വർഷത്തിന് ശേഷം കേസിൽ ശിക്ഷ വിധിക്കുന്നത്.

ഫാ. കോട്ടൂരാണ് അഭയയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് പ്രതികള്‍ മഠത്തിനു പിന്നിലുള്ള കിണറ്റിൽ അഭയയുടെ മൃതശരീരം ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കേസ്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കും ശേഷമാണ് പ്രതികൾക്കെതിരെയുള്ള കുറ്റം തെളിഞ്ഞത്. ഇതോടെയാണ് സിബിഐ കോടതി ഇരുവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിൽ നിര്‍ണായകമായത് രാജുവിന്റെ ഏക സാക്ഷിമൊഴിയായിരുന്നു വർഷങ്ങൾക്കിപ്പുറം പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ കാരണമായത്.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട 1992 മാര്‍ച്ച് 27ന് പയസ് ടെൻത് മഠത്തിൽ ഫാ. തോമസ് കോട്ടൂർ എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു രാജുവിന്റെ സാക്ഷിമൊഴി. ഇത് കേസന്വേഷണത്തിൽ നിര്‍ണായകമായിരുന്നു. പുലര്‍ച്ചെ 4.15നും അഞ്ച് മണിയ്ക്കും ഇടയിലാണ് അഭയ കൊല്ലപ്പെട്ടതെന്നാണ് കോടതി കണ്ടെത്തൽ. വൈദികനും കന്യാസ്ത്രീയും തമ്മിലുള്ള ബന്ധം അഭയ കണ്ടെന്നും ഇത് പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നും കോടതി വ്യക്തമാക്കി. സംഭവദിവസം മഠത്തിനു പുറത്ത് ഫാ. കോട്ടൂരിന്റെ സ്കൂട്ടര്‍ കണ്ടെന്നു സാക്ഷിമൊഴിയും കേസിൽ രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നല്‍കാൻ ഫോ കോട്ടൂരിന് ഇതുവരെയും കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications